കർഷകരുടെ ദുരിതമറിയാൻ കൃഷി മന്ത്രി പൈനാപ്പിൾ മാർക്കറ്റിൽ
മൂവാറ്റുപുഴ: പൈനാപ്പിൾ വിലയിടിവ് മൂലം നട്ടം തിരിയുന്ന പൈനാപ്പിൾ കർഷകരുടെ ദുരിതങ്ങൾ നേരിട്ടറിയാൻ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെത്തി. കർഷകർ, പൈനാപ്പിൾ മർച്ചന്റ് അസോസിയേഷൻ, പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ഹോർട്ടികോർപ്പ് വഴി പൈനാപ്പിൾ സംഭരിക്കുമെന്ന് ഉറപ്പ് നൽകി.
മന്ത്രിയോടൊപ്പം എൽദോ എബ്രഹാം എം.എൽ.എ, മൂവാറ്റുപുഴ നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, പൈനാപ്പിൾ മർച്ചന്റ്, ഫാർമേഴ്‌സ് ഭാരവാഹികളായ ജോസ് പെരുമ്പിള്ളികുന്നേൽ, തങ്കച്ചൻ താമരശേരിയിൽ, ജോസ് വർഗീസ്, ജയിംസ് തോട്ടുമാരിയ്ക്കൽ, ജോജോ വടക്കുംപാടം, ഡൊമിനിക് സ്‌കറിയ, നടുക്കര കമ്പനി എം.ഡി.ഷിബുകുമാർ, ജോളി പൊട്ടയ്ക്കൽ, കെ.കെ.പരമേശ്വരൻ,ഇ.കെ.സുരേഷ്, ലിസി ജോണി എന്നിവരുമുണ്ടായിരുന്നു. പൈനാപ്പിൾ താങ്ങുവിലയ്ക്ക് ഹോർട്ടി കോർപ്പ് വഴി പൈനാപ്പിൾ സംഭരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ കഴിഞ്ഞ ദിവസം കൃഷി വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
കടുത്ത വേനലായിട്ടും അപ്രതീക്ഷിതമായുണ്ടായ വിലയിടിവ് പൈനാപ്പിൾ കർഷകർക്ക് ദുരിതമായി മാറി. മഹാപ്രളയത്തെ തുടർന്ന് ഏക്കർ കണക്കിന് പൈനാപ്പിൾ കൃഷി മേഖലയിൽ നശിച്ചിരുന്നു. ഇതിൽ നിന്ന് കരകയറുന്നതിനായി വേനൽ കടുത്തതോടെ മികച്ച വില പ്രതീക്ഷിച്ചാണ് ഈ സീസണിൽ കൃഷി ഇറക്കിയതും വിളവെടുപ്പ് നടത്തിയത്. എന്നാൽ പൈനാപ്പിൾ വിലയിടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലായി. ഉത്തരേന്ത്യയിലെ അതിശൈത്യവും സാമ്പത്തിക പ്രതിസന്ധിയുമാണ് പൈനാപ്പിളിന്റെ വിലയിടിവിന് പ്രധാനകാരണം. ഉത്പാദനം കൂടിയതും വിനയായി. സീസണായതോടെ മികച്ച വില ലഭിക്കുമെന്ന കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപിച്ച് വില താഴുകയാണ്. ഏ ഗ്രേഡ്‌പൈനാപ്പിളിന് തിങ്കളാഴ്ച 13രൂപയായിരുന്നു.
കൂലിച്ചെലവ് വർദ്ധിച്ചതും വളത്തിനടക്കം വില ഉയർന്നതും പൈനാപ്പിൾ ഉത്പാദനച്ചെലവ് കുത്തനെ കൂടിയ സാഹചര്യം കർഷകർക്ക് കൂനിന്മേൽ കുരുവായി. . വാഴക്കുളം മാർക്കറ്റിൽ പൈനാപ്പിൾ കുന്നുകൂടുകയാണ്. സീസൺ മുന്നിൽ കണ്ട് ഉത്പാദനം കൂട്ടിയതോടെ വെട്ടാൻ പാകമായ പൈനാപ്പിൾ കർഷകർ മാർക്കറ്റിലെത്തിക്കുകയാണ്. എ ഗ്രേഡിൽ ഉൾപ്പെടുന്ന പഴച്ചക്കയ്ക്ക് കിലോഗ്രാമിന് 13രൂപയിൽ താഴെയാണ് കച്ചവടം നടന്നത്. രണ്ടാഴ്ച മുമ്പുണ്ടായിരുന്ന വിലയുടെ പകുതിയിലും താഴ്ന്നിരിക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷവും വിലയിടിവ് നേരിട്ടപ്പോൾ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ നിന്ന് ഹോർട് കോർപ്പ് പൈനാപ്പിൾ സംഭരിച്ചിരുന്നു.