പറവൂർ: നാലാമതും പെൺകുഞ്ഞായപ്പോൾ നേപ്പാളി ദമ്പതികൾ നവജാതശിശുവിനെ ഉപേക്ഷിക്കാൻ ശ്രമിച്ചു. നഗരസഭാധികൃതരും പൊലീസും ഇടപെട്ടു കുട്ടിയെയും അമ്മയെയും ചൈൽഡ് ലൈൻ പ്രവർത്തകരെ ഏൽപിച്ചു.

നേപ്പാൾ സ്വദേശി ലോഗ് ബഹദൂറിനും ഭാര്യ ജാനകിയ്ക്കുമാണു നാലാമതും പെൺകുഞ്ഞു ജനിച്ചത്. ചാലാക്കയിലെ ഹോട്ടലിൽ ജോലിക്കാരനാണ് ലോഗ് ബഹദൂർ. വർഷങ്ങളായി മുനമ്പത്താണു താമസം. ഇളയ കുട്ടിക്ക് രണ്ടര വയസു പ്രായമേയുള്ളൂ. നാലാമതും ജാനകി ഗർഭിണി ആയപ്പോൾചെറായിയിലെ ഡോക്ടറെ കണ്ടിരുന്നു. ആൺകുട്ടിയാണെന്നു ഡോക്ടർ സൂചിപ്പിച്ചെന്നാണ് ലോഗ് ബഹദൂർ പറയുന്നത്. ബുധനാഴ്ച വീട്ടിലായിരുന്നു പ്രസവം. പെൺകുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം തുടങ്ങിയതറിഞ്ഞ് ആശാ വർക്കർമാരാണ് കുടുംബത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിൽസ നൽകാൻ മാതാപിതാക്കൾ തയാറായില്ല. തന്റെ വരുമാനം കൊണ്ടു നാലു പെൺകുഞ്ഞുങ്ങളെ പോറ്റാനാവില്ലെന്നാണു ലോഗ് ബഹദൂറിന്റെ ന്യായം. തുടർന്നു പൊലീസും നഗരസഭാധികൃതരും താലൂക്ക് ആശുപത്രിയിലെത്തി. മാതാപിതാക്കൾ കുഞ്ഞിനെ സ്വീകരിക്കാൻ തയാറാകാതിരുന്നതോടെ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. അവരെത്തി അമ്മയെയും കുട്ടിയെയും ഏറ്റെടുത്ത് കാക്കനാടുള്ള ചൈൽഡ് ഹോമിലേക്കു മാറ്റി. ഇന്ന് 10നു ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കും.