കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിക്കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചും പിന്മാറി. കാരണം വ്യക്തമാക്കിയിട്ടില്ല. മുമ്പ് രണ്ട് ഡിവിഷൻ ബെഞ്ചുകൾ പിന്മാറിയിരുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കാനായി ഒാർത്തഡോക്‌സ് വിഭാഗവും സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗവും നൽകിയ ഹർജികളാണ് ഹൈക്കോടതിയിലുള്ളത്.
ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിലാണ് ഹർജികൾ ആദ്യമെത്തിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ ഹാജരായിട്ടുണ്ടെന്ന് കക്ഷി ചേരാൻ എത്തിയ ഹർജിക്കാരൻ വ്യക്തമാക്കിയതോടെ 2018 ഡിസംബർ 11 ന് ഈ ബെഞ്ച് പിന്മാറി.
തുടർന്ന് ഹർജികൾ ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ വന്നു. ജസ്റ്റിസ് ചിദംബരേഷും മുമ്പ് പള്ളിക്കേസിൽ ഹാജരായിട്ടുണ്ടെന്ന് കക്ഷികൾ വ്യക്തമാക്കിയതോടെ ഡിസംബർ 21 ന് ഇൗ ബെഞ്ചും പിന്മാറുകയായിരുന്നു.