അടിമാലി/ തൃപ്പൂണിത്തുറ: വിനോദസഞ്ചാരിയായ യുവതി സാഹസികയാത്രയ്ക്കിടെ ബൈക്കിൽ നിന്ന് തെറിച്ച് പാറയിൽ തലയടിച്ച് വീണ് മരിച്ചു. തൃപ്പൂണിത്തറ വടക്കേഭാഗം മല്ലശേരിപറമ്പിൽ പരേതനായ രാജേന്ദ്രന്റെ മകൾ ചിപ്പിയാണ് (23) മരിച്ചത്.
അടിമാലി കൂമ്പൻപാറയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഹിൽടോപ്പ് അഡ്വഞ്ചർ എന്ന റൈഡിംഗ് സ്ഥാപനത്തിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. കൂട്ടുകാരിക്കൊപ്പം കാറിൽ മൂന്നാർ സന്ദർശിക്കാൻ എത്തിയതായിരുന്നു ചിപ്പി. കൂമ്പൻപാറയിൽ എത്തിയപ്പോഴാണ് റൈഡിംഗ് സ്ഥാപനത്തെക്കുറിച്ച് അറിയുന്നത്. അവിടെയെത്തിയ ഇവർ ട്രക്കിംഗിന് ഉപയോഗിക്കുന്ന നാലുവീലുള്ള എ.ടി.വി ബൈക്കിൽ സാഹസികയാത്ര നടത്തുന്നതിനിടെ ചിപ്പി തെറിച്ച് വീഴുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം.
ആലുവ രാജഗിരി ആശുപത്രിയിലെ കെമിസ്റ്റായ ചിപ്പി ഒരു മാസം മുമ്പാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. തൃപ്പൂണിത്തറ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ നിഷ രാജേന്ദ്രനാണ് മാതാവ്. സഹോദരൻ ചിന്തു രാജേന്ദ്രൻ.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിൽ. നിഷയുടെ ഭർത്താവ് രാജേന്ദ്രൻ മൂന്നു വർഷം മുമ്പ് കോഴിക്കോട്ട് അപകടത്തിൽ മരണമടഞ്ഞിരുന്നു.