പീരുമേട്: വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമണ്ണിലും പരുന്തും പാറയിലും പടർന്നുപിടിച്ച കാട്ടുതീയിൽ ഏക്കറുകണക്കിന് വനവും മൊട്ടക്കുന്നുകളും കത്തിനശിച്ചു. ഞായറാഴ്ച വൈകിട്ടാണ് പരുന്തുംപാറയയിൽ കാട്ടുതീ പടർന്നത്. പ്രദേശത്തെ അഞ്ചേക്കറോളം കാട് കത്തി നശിച്ചതായാണ് അഗ്നിശമന സേനയുടെ പ്രാഥമിക കണക്കെടുപ്പ്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പീരുമേട്ടിൽ നിന്ന് അഗ്നിശമന സേനയുടെ യൂണിറ്റെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ചെങ്കുത്തായ പ്രദേശമായതിനാൽ ഏറെ ശ്രമകരമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് വാഗമണ്ണിലെ മൊട്ടക്കുന്നിന് തീ പടർന്നുപിടിച്ചത്. ഡി.ടി.ഡി.സി ജീവനക്കാർ നൽകിയ വിവരത്തെ തുടർന്ന് അഗ്നിശമനാ സേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്. പൈൻ കാടുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും തീ പടരാതിരിക്കാൻ ശ്രമിച്ചെങ്കിലും 50 ഏക്കർ മൊട്ടക്കുന്നുകൾ കത്തിനശിച്ചതായാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറയുന്നത്. ആരെങ്കിലും മനഃപൂർവം തീയിട്ടതാണോയെന്നും സംശയമുണ്ട്. കനത്ത കാറ്റു വീശുന്നതിനാൽ മൊട്ടക്കുന്നിൽ തീ അതിവേഗം വ്യാപിച്ചു. ചെങ്കുത്തായ പ്രദേശമായതിനാൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് മലഞ്ചെരുവിലേയ്ക്ക് ഇറങ്ങുന്നതിന് തടസങ്ങൾ നേരിട്ടു. വാഹനം ഈ ഭാഗത്തേയ്ക്ക് എത്തിക്കുന്നതിന് കഴിയാതെ വന്നതാണ് കൂടുതൽ മൊട്ടക്കുന്നുകൾ കത്തിനശിക്കാനുണ്ടായ കാരണം. പീരുമേട് അഗ്നിശമനാ സേനാ സ്റ്റേഷൻ ഓഫീസറായ ജോണച്ചൻ, ലീഡിംഗ് ഫയർമാൻ വി.എസ്. അനിൽകുമാർ, ഫയർമാരായ ജസ്റ്റിൻ തോമസ്, ഗിരീഷ് രാജ്, എബ്രഹാം റിനു വർഗീസ്, എസ്.വി. ഷാരോൺ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.