മറയൂർ: ചന്ദന വേരുകൾ പിഴുതു കടത്തിയ സംഘത്തിലെ രണ്ടു പേരെ മറയൂർ നാച്ചിവയൽ വനം വകുപ്പ് അധികൃതർ പിടികൂടി. ചിന്നക്കനാൽ സൂര്യനെല്ലി കുടി ഗോത്രവർഗ കോളനി സ്വദേശികളായ രജനി (35), മുരുകൻ (45) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ വച്ചാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 19 നാണ് മറയൂർ റേഞ്ചിൽ നാച്ചി വയൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അമ്പലപാറ ഭാഗത്തുള്ള ചന്ദനക്കാടിൽ നിന്ന് മൂന്ന് ചന്ദന കുറ്റികൾ പിഴുത് കടത്തിയത്. സംഘത്തിലെ പ്രധാനി മറയൂർ നെല്ലിപ്പെട്ടി കുടിയിലെ ആറുമുഖത്തെ 22ന് പിടികൂടിയിരുന്നു. ഇയാൾ ഒളിപ്പിച്ചു വച്ചിരുന്ന 10 കിലോ ചന്ദന വേരുകളും കണ്ടെടുത്തു. ആറുമുഖത്തിന്റെ മൊഴിയിൽ നിന്നാണ് രജനിയുടെയും മുരുകന്റെയും പങ്ക് തെളിഞ്ഞത്. ആറുമുഖം മറയൂർ ചന്ദനക്കാടിൽ നിന്ന് കടത്തുന്ന ചന്ദനം രജനിയും മുരുകനും വാങ്ങി വനത്തിലൂടെയും മലമ്പാതകളിലൂടെയും തലച്ചുമടായി മാങ്കുളം ഭാഗത്ത് എത്തിച്ച് മറ്റൊരാൾക്ക് കൈമാറുകയാണ് ചെയ്തിരുന്നത്. ഒരു തവണ ചന്ദനമെത്തിച്ചു നൽകിയാൽ ഇവർക്ക് 15,000 രൂപ വീതം ലഭിക്കും. മുമ്പും പല തവണ ഇവർ ഇത്തരത്തിൽ ചന്ദനം കടത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. രജനി മുമ്പ് കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിരുന്നതായി വനം വകുപ്പ് അധികൃതർ പറയുന്നു. മറയൂർ റേഞ്ച് ഓഫീസർ ജോബ്. ജെ നര്യാംപറമ്പിൽ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എ. നിസാം, ഷിബു. പി.ആർ, ഗോകുൽദാസ്, സുധീഷ് കുമാർ, ജിന്റോ മോൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വ്യാഴാഴ്ച ദേവികുളം കോടതിയിൽ ഹാജരാക്കും.