വണ്ടിപ്പെരിയാർ: തോട്ടം മേഖലയും തമിഴ് ഭൂരിപക്ഷ മേഖലകളും പൊങ്കൽ ഉത്സവത്തിന് ഒരുങ്ങി. ആഘോഷത്തിന് മധുരം പകരാൻ കഴിഞ്ഞ ദിവസം മുതൽ അതിർത്തി കടന്ന് കരിമ്പുകൾ എത്തി തുടങ്ങി. മലയാളികൾക്ക് ഓണം പോലെ പ്രധാനപ്പെട്ടതാണ് തമിഴ് ജനതയ്ക്ക് പൊങ്കൽ. ഇന്ന് വൈകിട്ട് മുതലാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന പൊങ്കൽ ഉത്സവത്തിന് തുടക്കമാവുന്നത്. തമിഴ് ജനതയുടെ പുതുവർഷത്തിനൊപ്പം കൊയ്ത്ത് ഉത്സവവുമായാണ് തൈ മാസത്തിലെ പൊങ്കൽ ഉത്സവം അചരിക്കുന്നത്. പോകി പൊങ്കൽ, വീട്ട് പൊങ്കൽ, മാട്ട് പൊങ്കൽ, കാണും പൊങ്കൽ എന്നിങ്ങനെ വിവിധ തരം പൊങ്കലുണ്ട്. പോകി പൊങ്കലായ ആദ്യ ദിനത്തിൽ പഴയ വസ്തുക്കൾ എല്ലാം കത്തിച്ച് വീട് വൃത്തിയാക്കും. വീട്ട് പൊങ്കലാണ് ഏറ്റവും പ്രധാനം. തമിഴ് പുതുവർഷത്തിലെ തൈമാസം ഒന്നാം തീയതിയാണ് ഇത്. അന്നേ ദിവസം സൂര്യൻ ഉദിക്കുന്ന ദിശയിലേക്ക് വീടിന് പുറത്ത് വെച്ച് പൊങ്കൽ ഇട്ട് അത് തിളച്ച് തൂകി വരണം എന്നാണ് വിശ്വാസം. മാട്ട് പൊങ്കൽ ദിവസം പശുവിനെ കുളിപ്പിച്ച് വിവിധ നിറത്തിലുള്ള ചായം തേച്ച് പൊങ്കാലയിട്ട് പശുക്കൾക്ക് സമർപ്പിക്കും. പശുക്കൾക്ക് നന്ദി അറിയിക്കുകയാണ് ഇതിലൂടെ. നാലാം ദിനമായ കാണും പൊങ്കൽ ദിവസം ബന്ധുക്കളെ കണ്ട് മധുര പലഹാരങ്ങൾ നൽകി ആഘോഷിക്കുന്ന ചടങ്ങാണ്. ഇതിന് അടുത്ത ദിവസമാണ് ജല്ലിക്കെട്ട് എന്ന പേരിൽ കാളപ്പോര് നടത്തുന്നത്. തമിഴ്നാട്ടിലെ മധുരെ ജില്ലയിലെ 20 കിലോമീറ്റർ അകത്തായി സ്ഥിതി ചെയ്യുന്ന അലങ്കാനെല്ലൂർ ഗ്രാമത്തിലാണ് ഏറ്റവും പ്രധാന ജല്ലിക്കെട്ട് കേന്ദ്രം. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി വീടുകളുടെ വാതിൽ കാപ്പു കെട്ട് ഇന്നു വൈകിട്ട് വീടുകളിലെ പ്രധാന വാതിലിൽ കെട്ടും. കാപ്പ് കെട്ടുന്നതോടെ ആഘോഷത്തിന് തുടക്കമാവും. മാവ്, വേപ്പ്, അവാരം പൂവ്, തെരണ്ട്, ചൂളപ്പൂവ് എന്നിവ ഉപയോഗിച്ചാണ് കാപ്പ് തയാറാകുന്നത്. ചൊവ്വാഴ്ച രാവിലെ പൊങ്കൽ ഭക്ഷണത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നും കഴിക്കില്ല. വൈകിട്ട് മരണാനന്തര പൂജകൾക്ക് ശേഷം വീട്ടുമുറ്റത്ത് വരച്ച കോലത്തിന് കരിമ്പ് കെട്ടി പുതിയ മൺകലത്തിൽ പൊങ്കൽ പാകം ചെയ്യും. പൊങ്കൽ ഭക്ഷണം എല്ലാ കുടുംബങ്ങളും ഒന്നിച്ച് ഇരുന്ന് കഴിക്കും. ബുധനാഴ്ചയാണ് മാട്ടുപൊങ്കൽ. തോട്ടം മേഖല ആഘോഷങ്ങൾക്കായി ഒരുങ്ങി കഴിഞ്ഞു.