pradeepan

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ കനാലിൽ ചാടിയ പിതാവ് മുങ്ങി മരിച്ചു. കുട്ടി രക്ഷപ്പെട്ടു. കാസർകോട് രാജപുരം നിരവടിയിൽ പ്രദീപനാണ് (45) മരിച്ചത്. ശനിയാഴ്ച രാവിലെ 11.30നായിരുന്നു അപകടം. പ്രദീപനും കുടുംബവും മൂലമറ്റത്തെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.

കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഇളയ മകൾ പൗർണമിയെ (11) രക്ഷിക്കുന്നതിനാണ് പ്രദീപൻ വെള്ളത്തിൽ ചാടിയത്. തുടർന്ന് കുട്ടിയെ തോളിലേറ്റിയെങ്കിലും പ്രദീപനും ഒഴുക്കിൽപ്പെട്ടു.

ഇതിനിടെ പ്രദീപന്റെ ഭാര്യ രാധ സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഓടിയെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കനാലിനു മുകളിൽ നിന്ന് പ്രദീപന് രക്ഷപ്പെടാൻ കയറിട്ടു കൊടുത്തെങ്കിലും പിടിക്കാനായില്ല. അവശനായ പ്രദീപൻ പൗർണമിയെ കനാലിനരികിലേക്ക് തള്ളിവിട്ട ശേഷം വെള്ളത്തിലേക്ക് താഴ്ന്നു. ഇതിനിടെ കനാലിലേക്ക് ചാഞ്ഞുനിന്ന പേരമരത്തിന്റെ ചില്ലയിൽ തൂങ്ങിക്കിടന്ന കുട്ടിയെ സമീപത്തെ എ.കെ.ജി കോളനി നിവാസിയായ രഞ്ജിത്താണ് രക്ഷിച്ചത്. സ്ഥലത്തെത്തിയ ഫയർ ഫോഴ്സാണ് രഞ്ജിത്തിനെയും കുട്ടിയെയും കരയ്ക്കെത്തിച്ചത്. തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പ്രദീപനെ പുറത്ത് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ : രാധ. മക്കൾ: പ്രസ്‌തിത, പൗർണമി. സംസ്‌കാരം കാസർകോട്ട് നടത്തും.