പീരുമേട്: പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ടി.എസ്. സുലേഖ പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെയാണ് പഞ്ചായത്ത് ഭരണസമിതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 17 അംഗ സമിതിയിൽ നിലവിൽ എൽ.ഡി.എഫ്- ഒമ്പത്, യു.ഡി.എഫ്- എട്ട് എന്നിങ്ങനെയാണ് കക്ഷി നില. കോൺഗ്രസ് സ്ഥാനാർത്ഥിയായി പാമ്പനാർ കല്ലാർ വാർഡിൽ നിന്ന് വിജയിച്ചാണ് സുലേഖ പഞ്ചായത്ത് പ്രസിഡന്റായത്. ഭരണസമിതിയിലെ ഭിന്നതയെ തുടർന്ന് 2017 ഡിസംബർ എട്ടിന് രാജിവച്ച് എൽ.ഡി.എഫിനൊപ്പം ചേർന്ന് പ്രസിഡന്റ് സ്ഥാനം നിലനിറുത്തുകയായിരുന്നു. സുലേഖയ്ക്കൊപ്പം വൈസ് പ്രസിഡന്റ് രാജുവടുതലയും കൂറുമാറി സി.പി.എമ്മിൽ ചേർന്നു. എൽ.ഡി.എഫ് പിന്തുണയോടെ ഇരുവരും സ്ഥാനം നിലനിറുത്തി. ഇരുവരെയും കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം ബീനാമ്മ ജേക്കബ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഡി.സി.സി പ്രസിഡന്റ് നൽകിയ വിപ്പ് ലംഘിച്ചതിന്റെ തെളിവുകളും ഇവർ കമ്മിഷന് നൽകിയിരുന്നു. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ ഉത്തരവ് വരാനിരിക്കെയാണ് നാലിന് സുലേഖയുടെ രാജിയുണ്ടായത്. അഴുത ബ്ലോക്ക് പഞ്ചായത്തിൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യതയാക്കുകയും എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമാനമായ സാഹചര്യം നേരിടുന്ന പീരുമേട് പഞ്ചായത്തിൽ നാടകീയമായി പ്രസിഡന്റിനെ രാജി വെപ്പിച്ചതെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി വരുന്നതിന് മുമ്പ് മറ്റൊരാളെ പ്രസിഡന്റായി തിരഞ്ഞെടുത്താൽ എൽ.ഡി.എഫിന് ഭരണം നിലനിറുത്താൻ സാധിക്കും.