കാസർകോട്: കാഞ്ഞങ്ങാട് ചേറ്റുകുണ്ടിൽ വനിതാ മതിൽ തീർക്കാനെത്തിയവർക്ക് നേരെ കല്ലേറും അക്രമവും. വനിതകളെ കല്ലെറിഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷം നിയന്ത്രിക്കാൻ പൊലീസ് അഞ്ചു റൗണ്ട് ആകാശത്തേക്ക് വെടിവച്ചു. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഗ്രനേഡ് പ്രയോഗിച്ചിട്ടും അക്രമിസംഘം പിൻമാറാത്തതിനെ തുടർന്നാണ് വെടിവയ്പുണ്ടായത്. അക്രമത്തിൽ നിരവധി പൊലീസുകാർക്കും സി.പി.എം, ബി.ജെ.പി പ്രവർത്തകർക്കും പരിക്കേറ്റു.കല്ലേറിൽ നിരവധി സ്ത്രീകൾക്കും പരിക്കേറ്റു. 20ഓളം സി.പി.എം പ്രവർത്തകരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ ബേക്കൽ എസ്.ഐ കെ.പി വിനോദ്കുമാറിനും മൂന്നു പൊലീസുകാർക്കും പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വനിതാ മതിലിന് അണിനിരക്കും മുമ്പ് ചേറ്റുകുണ്ടിലെ റെയിൽവേ ട്രാക്കിനോട് ചേർന്ന പുല്ലിന് ഒരു സംഘം തീയിടുകയായിരുന്നു. പ്രദേശത്ത് പുക നിറഞ്ഞു. പിന്നാലെ പരിപാടിക്കെത്തിയ സ്ത്രീകൾക്ക് നേരെ കല്ലേറുണ്ടായി. സി.പി.എം പ്രവർത്തകർ തിരിച്ചും കല്ലെറിഞ്ഞതോടെ സംഘർഷം വ്യാപിച്ചു. ഇതോടെ വനിതാ മതിൽ തീർക്കാൻ കഴിഞ്ഞില്ല.
മാദ്ധ്യമപ്രവർത്തകർക്കു നേരെയും കൈയേറ്റമുണ്ടായി. മനോരമ ന്യൂസ് കാമറമാൻ ടി.ആർ. ഷാനിനെ മർദ്ദിക്കുകയും കാമറ തല്ലിത്തകർക്കുകയും ചെയ്തു. റിപ്പോർട്ടർ എം.ബി.ശരത്ചന്ദ്രനു നേരെയും കൈയേറ്റശ്രമമുണ്ടായി. പൊലീസെത്തി മാദ്ധ്യമപ്രവർത്തകരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കു മാറ്റി. നാലു പൊലീസ് വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും കല്ലേറുണ്ടായി. ചേറ്റുകുണ്ടിലെ ബി.ജെ.പി പ്രവർത്തകരുടെ കടയ്ക്കു നേരെയും ആക്രമണമുണ്ടായി.
പരിക്കേറ്റവരെ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ ശൈലജ, പി. കരുണാകരൻ എം.പി എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.
അക്രമം നടത്തി തകർക്കാമെന്നത് വ്യാമോഹം: മന്ത്രി കെ.കെ ശൈലജ
അക്രമം നടത്തിയും കല്ലെറിഞ്ഞും സ്ത്രീകളുടെ പോരാട്ടത്തെ തകർക്കാമെന്നത് ബി.ജെ.പി, ആർ.എസ്.എസ് സംഘത്തിന്റെ വ്യാമോഹം മാത്രമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. അക്രമ സംഭവങ്ങളിൽ ശക്തിയായി പ്രതിഷേധിക്കുന്നതായും മന്ത്രി പറഞ്ഞു
തലശ്ശേരിയിൽ ബൈക്ക് ഓടിച്ചു കയറ്റി, 4പേർക്ക് പരിക്ക്
തലശ്ശേരി: തലശ്ശേരിക്കടുത്ത് തലായിൽ വനിതാ മതിലിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു. സി.പി.എം കുട്ടിമാക്കൂൽ ബ്രാഞ്ച് സെക്രട്ടറി കെ.വിനോദൻ, കുട്ടിമാക്കൂൽ കുന്നുംഭാഗത്തെ മോഹനൻ, മകൾ ഹിമ, സനിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കണ്ണൂർ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.