കണ്ണൂർ: ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ കണ്ണൂർ കോർപറേഷന്റെയും പാനൂർ നഗരസഭയുടെയും 2019-20 വർഷത്തെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകിയതോടെ ജില്ലയിലെ 93 തദ്ദേശ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതികൾക്ക് അംഗീകാരമായി. കണ്ണൂർ കോർപറേഷന്റെയും പാനൂർ നഗരസഭയുടെയും പദ്ധതികൾ ഭേദഗതികളോടെയാണ് അംഗീകരിച്ചത്.
2018-19 വർഷത്തെ പദ്ധതി ചെലവിൽ കണ്ണൂർ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയതായി യോഗാധ്യക്ഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അറിയിച്ചു. സംസ്ഥാന ശരാശരിക്കും മുകളിൽ 60.48 ആണ് ജില്ലയുടെ പദ്ധതി ചെലവ്. 61.37 ശതമാനവുമായി കൊല്ലം മാത്രമാണ് മുന്നിൽ. ജില്ലയിൽ ഹോം സ്‌റ്റേകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ താമസ സൗകര്യത്തിന്റെ അപര്യാപത്ത നിലവിലുണ്ട്. ഇത് പരിഹരിക്കാൻ ഹോംസ്‌റ്റേ സഹായകമാവും. കോർപറേഷന് ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഹൈക്കോടതി നിർദേശ പ്രകാരം, തദ്ദേശ സ്ഥാപന പരിധിയിൽ ഹോർഡിംഗുകളും കമാനങ്ങളും സ്ഥാപിക്കുന്നത് സംബന്ധിച്ച് തളിപ്പറമ്പ് നഗരസഭ തയാറാക്കിയ ബൈലോ യോഗത്തിൽ അവതരിപ്പിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനുള്ളതിനാൽ 2018019 വർഷത്തെ വിവിധ പദ്ധതികളുടെ ടെൻഡർ നടപടി ക്രമങ്ങളും മറ്റും അടിയന്തരമായി പൂർത്തിയാക്കണമെന്ന് പ്രസിഡന്റ് നിർദേശിച്ചു. നിർവഹണ ഉദ്യോഗസ്ഥർമാർ ജാഗ്രതയോടെ പ്രവർത്തിക്കണം. ഇതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് മാർഗനിർദേശം നൽകാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. നിർവഹണ ഉദ്യോഗസ്ഥർ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിനെ പ്രസിഡന്റ് വിമർശിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ ഉദ്യോഗസ്ഥർ തയാറാവണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. യോഗത്തിൽ കോർപറേഷൻ മേയർ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.പി. ജയബാലൻ, ആസൂത്രണ സമിതി അംഗം അജിത്ത് മാട്ടൂൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്തുകളിൽ രാമന്തളി
92.04 ശതമാനം പദ്ധതി തുകയും വിനിയോഗിച്ച് രാമന്തളിയാണ് ഗ്രാമപഞ്ചായത്തുകളിൽ മുന്നിൽ . മൊകേരി (85.82), എരമംകുറ്റൂർ (84.52), കരിവെള്ളൂർപെരളം (81.99), ചെങ്ങളായി (80.12) എന്നിവ തൊട്ടുപിറകിലെത്തി. 85.82 ശതമാനം ചിലവിട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ പാനൂരാണ് മുന്നിൽ .തളിപ്പറമ്പ് (85.69), പയ്യന്നൂർ (75.63), തലശ്ശേരി (74.6), കൂത്തുപറമ്പ് (74.31) എന്നിവ തൊട്ടുപിന്നിൽ. തളിപ്പറമ്പ്(67.15), ആന്തൂർ (59.4), കൂത്തുപറമ്പ് (58.14), ഇരിട്ടി (53.5), ശ്രീകണ്ഠപുരം (52.53) എന്നിങ്ങനെയാണ് നഗരസഭകളിലെ വിനിയോഗക്കണക്ക്. കണ്ണൂർ കോർപറേഷന്റെ പദ്ധതി ചെലവ് 42.27 ശതമാനവും ജില്ലാ പഞ്ചായത്തിന്റേത് 61.73 ശതമാനവും ചിലവഴിച്ചു,
പഴയങ്ങാടി ബോട്ട് ടെർമിനൽ റിവർ വ്യൂ പാർക്ക് നിർമ്മാണം അന്തിമഘട്ടത്തിൽ
പഴയങ്ങാടി: ഉത്തരമലബാറിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകുന്ന മലനാട് മലബാർ റിവർ ക്രൂയിസം ടൂറിസം പദ്ധതിയായ സ്വദേശി ദർശന്റെ ഭാഗമായി പഴയങ്ങാടി പുഴയിൽ നിർമ്മിക്കുന്ന ബോട്ട് ടെർമിനലിന്റെ പ്രവൃത്തി അന്തിമഘട്ടത്തിൽ. ഫെബ്രുവരി 15 നകം ടെർമിനലിന്റെ പ്രവൃത്തി പൂർത്തികരിക്കുമെന്ന് ടി വി രാജേഷ് എം എൽ എ അറിയിച്ചു.
ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിലാണ് ബോട്ട് ടെർമിനലിന്റെ നിർമ്മാണം നടക്കുന്നത്. വിനോദ സഞ്ചാര വികസനത്തിൽ വൻ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതിക്ക് പഴയങ്ങാടി പുഴയിലൂടെയുള്ള ബോട്ട് ഗതാഗതം സുഗമമാക്കുന്നതിനും ടൂറിസം വികസനത്തിനുമായി 3 കോടി രൂപയാണ് ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ചത്. 100 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ബോട്ട് ടെർമിനലിൽ 40 മീറ്ററിൽ നടപ്പാതയും, 60 മീറ്ററിൽ 4 ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും. സൗരവിളക്കുകളും ഇരിപ്പിടവും ഒരുക്കും.
സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം പഴയങ്ങാടി പുഴയിൽ ബോട്ടിംഗ് നടത്തുന്നതിനും ഈ പദ്ധതി പൂർത്തിയാകുന്നതോടെ സാധിക്കും. പഴയങ്ങാടി മുട്ടുകണ്ടിറോഡിൽ 90 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പഴയങ്ങാടി റിവർ വ്യൂ പാർക്കിന്റെ പ്രവൃത്തിയും അവസാനഘട്ടത്തിലാണ്.
നൂറിലധികം പേർക്ക് നിൽക്കാവുന്ന പബ്ലിക് സ്‌പേസ് വള്ളംകളി പവലിയൻ, റെയിൻ ഷെൽട്ടറുകൾ, കോഫി ഷോപ്പുകൾ, ഹൈമാസ്റ്റ്, മിനി മാസ്റ്റ് ,ഡിസൈൻ വിളക്കുകൾ, പരിസ്ഥിതി സൗഹൃദ ടോയ്ലറ്റുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. പൊതുമേഖല സ്ഥാപനമായ സിൽക്കിനാണ് നിർമ്മാണ ചുമതല.
മലബാറിന്റെ സാംസ്‌കാരിക കലാരൂപങ്ങളായ തെയ്യം, ഒപ്പന, കോൽക്കളി, പൂരക്കളി, യക്ഷഗാനം, മുതലായവ ഉൾപ്പെടുത്തിക്കൊണ്ടും മലബാറിന്റെ ചരിത്രപരമായ സവിശേഷതകൾ ഉൾപ്പെടുത്തിയും പ്രമേയാധിഷ്ഠിതമായ ടൂറിസം സർക്യൂട്ടുകൾ വികസിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.