കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മലബാർ മേഖലയിലെ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളാകാൻ നേതാക്കൾ അരയും തലയും മുറുക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളിലെ ഏഴ് മണ്ഡലങ്ങളിൽ അഞ്ചിലും ജയിച്ചത് യു.ഡി.എഫാണ്. വടകര, കോഴിക്കോട്, വയനാട് സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. വയനാട് യു.ഡി.എഫിന്റെ കോട്ടയാണ്. എം.ഐ ഷാനവാസ് അന്തരിച്ചതിനാൽ ഇവിടെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇനി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെ വടകരയിലും പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തണം. ഈ സീറ്റുകൾക്കായി ചിലർ അണിയറ നീക്കം ശക്തമാക്കിയിട്ടുണ്ട്.
മലബാറിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ 20ന് കണ്ണൂരിൽ കോൺഗ്രസ് ശിൽപ്പശാല സംഘടിപ്പിക്കുന്നുണ്ട്. കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിലെ ഡി.സി.സി ഭാരവാഹികൾ, ബ്ളോക്ക് പ്രസിഡന്റുമാർ തുടങ്ങി 350 പ്രതിനിധികൾ പങ്കെടുക്കും. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ വോട്ടർമാരെ എങ്ങനെയൊക്കെ സ്വാധീനിച്ചെന്ന വിലയിരുത്തലും ശിൽപ്പശാലയിലുണ്ടാവും.
കണ്ണൂർ
കണ്ണൂരിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ തന്നെ മത്സരിക്കണമെന്നാണ് നേതാക്കളിൽ പലരുടേയും ആഗ്രഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6,566 വോട്ടിനാണ് സി.പി.എമ്മിലെ പി.കെ. ശ്രീമതിയോട് സുധാകരൻ പരാജയപ്പെട്ടത്. മുൻമന്ത്രി എൻ. രാമകൃഷ്ണന്റെ മകളും കോർപ്പറേഷൻ കൗൺസിലറുമായ അമൃത രാമകൃഷ്ണൻ, എ.ഐ.സി.സി മാദ്ധ്യമവിഭാഗം അംഗം ഷമാ മുഹമ്മദ്, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, മുൻ എം.പി എ.പി. അബ്ദുള്ളക്കുട്ടി എന്നീ പേരുകളും ഉയരുന്നുണ്ട്.
കാസർകോട്
കാസർകോട്ട് കഴിഞ്ഞ തവണ 6,921 വോട്ടിനാണ് ടി. സിദ്ദിഖ് സി.പി.എമ്മിലെ പി.കരുണാകരനോട് പരാജയപ്പെട്ടത്. ഇവിടെ അവകാശവാദവുമായി ആരും എത്തിയിട്ടില്ലെങ്കിലും മുൻ കോൺഗ്രസ് എം.പി. ഐ. രാമറൈയുടെ മകൻ അഡ്വ. സുബ്ബയ്യറൈക്കാണ് സാദ്ധ്യത.
വയനാട്
യു.ഡി.എഫ് കോട്ടയായതിനാൽ സ്ഥാനാർത്ഥി മോഹികൾ ഏറെയുണ്ട്. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം. ഹസൻ തുടങ്ങിയ പേരുകളും ഉയരുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ പേരും കേൾക്കുന്നുണ്ട്. വയനാട് ജില്ലയിൽ നിന്നുള്ള ആൾ തന്നെ മത്സരിക്കുമെന്നാണ് ഡി.സി.സി നേതൃത്വം പറയുന്നത്.
കോഴിക്കോട്
സിറ്റിംഗ് എം.പി എം.കെ. രാഘവൻ മതിയെന്നാണ് എ.ഐ.സി.സി നിലപാട് എന്നാണ് സൂചന. മൂന്നാമതും മത്സരത്തിനിറങ്ങുന്ന രാഘവനെതിരെ യൂത്ത് കോൺഗ്രസിലെയും കോൺഗ്രസിലെയും ഒരു വിഭാഗം കച്ചമുറുക്കുന്നുണ്ട്. മണ്ഡലത്തിലെ വികസനം മുൻനിറുത്തി രാഘവന് ഒരു അവസരം കൂടി കൊടുത്തേക്കും.
വടകര
മുല്ലപ്പള്ളി രാമചന്ദ്രൻ 3,306 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ വിജയിച്ചത്.ഇത്തവണ ടി. സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ എന്നിവർക്കാണ് മുൻതൂക്കം. കഴിഞ്ഞതവണ യു.ഡി. എഫിന് വിജയം നേടിക്കൊടുത്ത ജനതാദൾ (യു) ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനാൽ പൊതുസമ്മതനായ സ്വതന്ത്രനെ പരിഗണിക്കാനും ആലോചനയുമുണ്ട്.
മലപ്പുറം ജില്ലയിലെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള തന്ത്രങ്ങളും 20ന് നടക്കുന്ന കോൺഗ്രസ് യോഗം ചർച്ച ചെയ്യും.