മട്ടന്നൂർ: മൂർഖൻ പറമ്പ് അന്താരാഷ്ട്ര വിമാനത്താവളമായതൊന്നും കുറുക്കന്മാർ അറിഞ്ഞ മട്ടില്ല.പതിവുപോലെ ഇവ സ്വൈര്യവിഹാരം നടത്തുമ്പോൾ വലയുന്നത് വിമാനത്താവളം അധികൃതരാണ്. വിമാനങ്ങൾ വരുന്നതും പോകുന്നതുമൊന്നും പ്രശ്‌നമാക്കാതെ റൺവേയിലൂടെ ഓടിക്കളിക്കുകയാണ് കുറുക്കന്മാർ. ഇത് മൂലം കഴിഞ്ഞ ദിവസങ്ങൽ എയർ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ വിമാനങ്ങൾ ഏറെ നേരം കഴിഞ്ഞാണ് ടേക് ഓഫ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളിൽ ഗോ എയറിന്റെ വിമാനം ലാൻഡ് ചെയ്യുന്നതിനും കുറുക്കന്മാർ റൺവേയിൽ തടസം സൃഷ്ടിച്ചു. റൺവേയിൽ കടന്ന കുറുക്കന്മാരെ സുരക്ഷാ ജീവനക്കാർ ഏറെ പരിശ്രമിച്ച് പിടികൂടുകയായിരുന്നു. അതീവ സുരക്ഷ വേണ്ടുന്ന റൺവേ മേഖല കുറുക്കന്മാർ കയ്യടക്കുന്നതു മൂലം വിമാനങ്ങൾ ടെക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും തടസ്സമുണ്ടാവുകയാണ്. ലാൻഡിംഗ് വൈകുന്നത് മൂലം വിമാനങ്ങൾ ഏറെനേരം ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധന നഷ്ടവും അതിലൂടെ സാമ്പത്തിക ബാധ്യതയും വരുത്തുകയാണ്.

യഥാസമയം വിമാനം ടെക് ഓഫ് ചെയ്യാനാവാത്തതിനാൽ ഇറങ്ങേണ്ടുന്ന വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യാനുള്ള അനുമതിയും വൈകും. ഇതുവഴിയും ഇന്ധന ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. കുറുക്കന്മാരുടെ ശല്യം വൻ സുരക്ഷാ വീഴ്ചയായാണ് വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്. ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പൈലറ്റുമാരുടെ കണ്ണിൽ കുറുക്കന്മാർ പെടുന്നതുകൊണ്ട് മാത്രമാണ് അപകടങ്ങൾ ഒഴിയുന്നതെന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് റൺവേയിൽ കയറുന്ന കുറുക്കനെ വൈമാനികൻ കാണാതിരുന്നാൽ വൻ ദുരന്തമാകും ഫലം. വിമാനത്താവളത്തിൽ കുറുക്കന്മാർ എത്തുന്നത് തടയാൻ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കയാണ് വിമാനത്താവള അധികാരികൾ.

വർഷങ്ങൾക്കു മുമ്പ് വന്യ ജീവികളുടെ ആവാസ സ്ഥലമായിരുന്നു മൂർക്കൻ പറമ്പ് . വർഷങ്ങളുടെ ശ്രമത്തിലൂടെയാണ് ഇന്നത്തെ നിലയിൽ 3,050 മീറ്റർ റൺവേ പണി തീർത്തത്. ഈ പ്രദേശത്തിന് ചുറ്റും ഇപ്പോഴും കുറക്കന്മാർ ഉൾപ്പെടെയുള്ള ജീവജാലങ്ങളുണ്ട്. വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസവും കുറുക്കന്മാർ റൺവേയിൽ കയറിയിരുന്നു. ഉദ്ഘാടന ചടങ്ങിന് തൊട്ടു മുമ്പ് വെള്ളം പുറത്തേക്ക് ഒഴുകാൻ സ്ഥാപിച്ച പൈപ്പ് വഴിയാണ് ഇവ എത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പതിവ് ലാന്റിംഗിന് പുറമേ ഒരു തവണ കൂടി ആകാശത്ത് കറങ്ങാൻ 25,000 രൂപയിലേറെ ചെലവാകുമെന്നാണ് കണക്ക്.