പടിഞ്ഞാറത്തറ: കനത്ത വരൾച്ച വിളിപ്പാടകലെയെത്തിയിട്ടും കൽപ്പറ്റ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ തരിയോട് കമ്പനിക്കുന്ന് ശുദ്ധജല വിതരണ പദ്ധതി പ്രവൃത്തികൾ അനന്തമായി നീളുന്നു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽപെട്ട ഏഴു കോടി രൂപ ചെലവിലുള്ള കിണറിന്റെയും ടാങ്കിന്റെയും പ്രവൃത്തികൾ പൂർത്തിയായെങ്കിലും 28 കോടിയോളം രൂപാ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാംഘട്ടത്തിലെ പ്രവൃത്തികളാണ് ഇനിയും ആരംഭിക്കാത്തത്. 2013ൽ ആരംഭിച്ച പദ്ധതിക്ക് പഞ്ചായത്തുതലത്തിലുള്ള ടാങ്ക് നിർമാണമോ പൈപ്പിംഗ് ജോലികളോ ഇനിയും കരാർ നൽകിയിട്ടില്ല. കൽപ്പറ്റ ബ്ലോക്കിൽപ്പെട്ട പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്ന പദ്ധതിയെന്ന നിലയിലാണ് 2013ൽ കേരള വാട്ടർ അഥോരിറ്റി പുതിയ പദ്ധതി വിഭാവനം ചെയ്തത്. കടുത്ത വേനലിലും വെള്ളം ലഭിക്കുന്ന വിധത്തിൽ തരിയോട് 13 ാം മൈലിൽ ബാണാസുരഡാം റിസർവോയറിനുള്ളിൽ 28 മീറ്റർ ആഴത്തിൽ കിണർ കുഴിച്ച് ഇവിടെ നിന്നും വെള്ളം തരിയോട് കമ്പനിക്കുന്നിൽ നിർമിച്ച ജലസംഭരണിയിലെത്തിച്ച് ശുദ്ധീകരിച്ച ചെയ്ത ശേഷം വിതരണത്തിനായി പഞ്ചായത്തുകളിലെ സംഭരണിയിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. അഞ്ചു പഞ്ചായത്തുകളിലും നിർമിക്കുന്ന സംഭരണികളിൽ നിന്നും ഗുണഭോക്താക്കൾക്ക് പൈപ്പ് മുഖേന വീടുകളിലും പൊതുവിടങ്ങളിലും കുടി വെള്ളമെത്തിക്കാനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. 78 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തികൾ 2014ൽ ആരംഭിക്കുകയും ഇപ്പോൾ ഏറെക്കുറെ പൂർത്തിയാവുകയും ചെയ്തു. തരിയോട് കമ്പനിക്കുന്നിലെ എട്ട് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെയും ശുദ്ധീകരണ യൂണിറ്റിന്റെയും പ്രവൃത്തികൾ ഇതിനോടകം പൂർത്തിയായി. ബാണാസുര ഡാം റിസർവോയറിൽ നിർമിക്കുന്ന കിണറിന്റെയും പമ്പിംഗ് സ്‌റ്റേഷന്റെയും പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. എന്നാൽ കോട്ടത്തറ കുറുമ്പാലക്കോട്ടയിലും വെങ്ങപ്പള്ളി കോടഞ്ചേരിക്കുന്നിലും പുതുതായി നിർമിക്കേണ്ട ജല സംഭരണ ടാങ്കുകളുടെ പ്രവൃത്തികൾ, പൊഴുതന ഇടിയം വയലിലെയും പടിഞ്ഞാറത്തറ കാപ്പുകുന്നിലെയും തരിയോട് ചെന്നലോട്ടെയും നിലവിലുള്ള ടാങ്കുകൾ നവീകരണം, പടിഞ്ഞാറെത്തറ തെങ്ങുംമുണ്ടയിൽ നിലവിലുള്ള പ്ലാന്റിലേക്ക് വെള്ളമെത്തിക്കാൻ പൈപ്പിംഗ് തുടങ്ങിയ പ്രവൃത്തികൾ ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കിണറിൽ നിന്നും തരിയോട് കമ്പനിക്കുന്നിലേക്കും പിന്നീട് അതാത് പഞ്ചായത്തുകളിലേക്കും പിന്നീട് ഗുണഭോക്താക്കൾക്കും വെള്ളമെത്തിക്കാൻ പൈപ്പിംഗ് ജോലികൾ കരാർനൽകാനും നടപടികളുണ്ടായിട്ടില്ല. രണ്ടാംഘട്ടത്തിലുൾപ്പെടുന്ന ഈ പ്രവൃത്തികൾക്കെല്ലാമായി 28 കോടി രൂപയുടെ പ്രൊപ്പോസലാണ് വാട്ടർ അഥോരിറ്റി നൽകിയത്. ഇത് പ്രകാരം കരാർ നൽകി പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഈ വേനലിലും കഴിയില്ലെന്നാണ് സൂചന.