കൽപ്പറ്റ: മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ഗോരക്ഷ പ്രതിരോധ കുത്തിവെയ്പ്പ് 25ാം ഘട്ടം ജനുവരി 14 മുതൽ ഫെബ്രുവരി എട്ട് വരെ നടക്കും. 87 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിയാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നടത്തുക.നാല് മാസത്തിന് മുകളിൽ പ്രായമുള്ളവയും ആരോഗ്യ ഉള്ളതുമായ ഉരുക്കളെയെല്ലാം നിർബന്ധമായും പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കും. ആരോഗ്യമില്ലാത്തവയും പൂർണ്ണ ഗർഭിണികളുമായ ഉരുക്കളെ കുത്തിവെയ്പ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുത്തിവെയ്പ്പിന് മൃഗമൊന്നിന് പത്ത് രൂപ എന്ന നിരക്കിൽ കർഷകരിൽ നിന്ന് ഈടാക്കും. പട്ടികവർഗ (എസ്.ടി) വിഭാഗത്തിൽപ്പെട്ട കർഷകർ തുക നൽകേണ്ട. രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിൽ കുളമ്പ് രോഗം പടർന്ന് പിടിക്കാനുള്ള സാധ്യതകൾ ഏറെയാണെന്നും അതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വനവുമായി ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ഉരുക്കളെ നിർബന്ധമായും പ്രതിരോധ കുത്തിവെയ്പ്പിന് വിധയമാക്കണം. ജില്ലയിലെ നൂറ് ശതമാനം ഉരുക്കളെയും കുത്തിവെയ്പിന് വിധേയമാക്കും.
ജില്ലയിൽ 72677 കന്നുകാലികളും 5166 പോത്തുകളും 3577 പന്നികളുമാണ് ഉള്ളത് ഇതിൽ കഴിഞ്ഞ വർഷം 65 % ഉരുക്കളെ പ്രതിരോധ കുത്തിവെയ്പ്പിന് വിധയമാക്കിയിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.