കൽപറ്റ: വയനാട് ഗവ.മെഡിക്കൽ കോളേജിനായി കോട്ടത്തറ വില്ലേജിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ദാനം ചെയ്ത 50 ഏക്കർ ഭൂമിയിൽ പ്രകൃതിദുരന്ത സാധ്യയുണ്ടെന്നു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) റിപ്പോർട്ട് ചെയ്‌തെന്ന പ്രചാരണം മെഡിക്കൽ കോളേജ് പദ്ധതിക്ക് വിനയാകുമെന്ന് ആശങ്ക. സ്ഥലത്തെ പ്രകൃതി ദുരന്ത സാധ്യത സംബന്ധിച്ച് ആധികാരിക പഠനം ഇനിയും നടന്നിട്ടില്ല.

കൽപറ്റ-മാനന്തവാടി റോഡിലെ മുരണിക്കര കവലയിൽനിന്ന് 1.8 കിലോമീറ്റർ അകലെയാണ് മെഡിക്കൽ കോളേജിനായി ഏറ്റെടുത്ത ഭൂമി.
കാലവർഷത്തിനിടെ ജില്ലയിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമി വിണ്ടുകീറൽ തുടങ്ങിയവയെക്കുറിച്ചു പഠിക്കുന്നതിനു ജി.എസ്.ഐ ഉദ്യോഗസ്ഥർ ജില്ലയിലെത്തിയിരുന്നു. ഒരു മാസത്തോളം ജില്ലയിൽ ചെലവഴിച്ച ഇവർ മെഡിക്കൽ കോളേജ് നിർമാണം നടക്കേണ്ട ഭൂമിയിൽ പ്രത്യേക പരിശോധന നടത്തിയിരുന്നില്ല. എന്നാൽ സ്ഥലത്തു നിർമാണം നടത്തുന്നതിനു മുമ്പ് പഠനം ആവശ്യമാണെന്നു നീരീക്ഷിക്കുകയുണ്ടായി.
മെഡിക്കൽ കോളേജിനായുള്ള ഭൂമിയിലെ പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ചു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അഭിപ്രായം തേടാൻ കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. എന്നാൽ നേരിട്ടുള്ള പഠനത്തിന് സാങ്കേതിക തടസങ്ങൾ ഉണ്ടെന്നും യോഗ്യതയുള്ള ഏജൻസി മുഖേന പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചാൽ പരിശോധിക്കാമെന്നുമാണ് ജി.എസ്.ഐ ഉദ്യോഗസ്ഥർ അറിയിച്ചത്. ഇതിന്റെ തുടർനടപടിയായി സ്ഥലത്തെ പ്രകൃതി ദുരന്ത സാധ്യത പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനു ഏജൻസിയെ കണ്ടെത്താൻ മെഡിക്കൽ കോളേജ് നിർമാണച്ചുമതലയുള്ള ഇൻഫ്രാസ്ട്രക്ചകർ കേരള ലിമിറ്റഡിനെ (ഇൻകെൽ) സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇൻകെൽ ഇതുവരെ ഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നാണ് അറിയുന്നത്.


2017 നവംബർ 23ലെ ഉത്തരവ് പ്രകാരം മെഡിക്കൽ കോളേജ് നിർമാണത്തിനു എസ്.പി.വിയായി ചുമതലപ്പെടുത്തിയ ഇൻകെൽ ഒമ്പതു നില കെട്ടിടത്തിന്റെ പ്ലാനാണ് തയാറാക്കി സർക്കാരിനു സമർപ്പിച്ചത്. ലഭ്യമായ ഫണ്ട് ഉപയോഗപ്പെടുത്തി കെട്ടിടം പണി തുടങ്ങാൻ നീക്കം നടക്കുന്നതിനിടെയാണ് വയനാട്ടിൽ പ്രകൃതിദുരന്തം ഉണ്ടായത്. പ്രളയനാന്തരം ഏർപ്പെടുത്തിയ നിർമാണ നിയന്ത്രണങ്ങൾ മെഡിക്കൽ കോളേജ് ഭൂമിയിൽ മൂന്നു നിലയിൽ കൂടുതൽ ഉയരത്തിൽ കെട്ടിടം പണിയാൻ കഴിയാത്ത സ്ഥിതി സംജാതമാക്കി.
ഇൻകെൽ പ്ലാൻ അനുസരിച്ച് നിർമാണം നടത്തുന്നതിനെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനു ജില്ലാ കലക്ടർ എ.ആർ. അജയകുമാർ ഉപസമിതിക്കു രൂപം നൽകിയിരുന്നു. ജില്ലാ ടൗൺ പ്ലാനർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ, ഹാസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതായിരുന്നു സമിതി. ഭൂപ്രദേശത്തിന്റെ സ്വാഭാവിക പ്രകൃതിക്കു കോട്ടം വരുത്താതെയും നിർച്ചാലുകളും താഴ്വരകളും സംരക്ഷിച്ചും വൃക്ഷനശീകരണം ഒഴിവാക്കിയും തട്ടുതട്ടായുള്ള നിർമാണം നടത്താമെന്നു ഉപസമിതി ശുപാർശ ചെയ്തു. എങ്കിലും നിർമാണം തുടങ്ങുന്നതിൽ അധികാരികൾക്കു അന്തിമതീരുമാനം എടുക്കാനായില്ല. മെഡിക്കൽ കോളേജിനായി നിർമാണം നടത്തേണ്ട ഭൂമിക്കു അര കിലോമീറ്റർ അകലെ ഉരുൾപൊട്ടൽ സാധ്യതയുള്ളതായി വർഷങ്ങൾ മുമ്പ് ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കിയ ഭൂപടത്തിൽ അടയാളപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടതാണ് തീരുമാനമെടുക്കുന്നതിനു വിഘാതമായത്.


2012ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ് വയനാട് മെഡിക്കൽ കോളേജ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2015 ജൂലൈ 12ന് ശിലാസ്ഥാപനം നടത്തി. വർഷങ്ങൾ കഴിഞ്ഞിട്ടും മെഡിക്കൽ കോളേജ് ഭൂമിയെ മുരണിക്കരയുമായി ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണം പോലും പൂർത്തിയായില്ല. ഏകദേശം അഞ്ചേമുക്കാൽ ഹെക്ടർ തോട്ടമാണ് റോഡ് നിർമാണത്തിനായി തരംമാറ്റിയത്. മെഡിക്കൽ കോളേജിനായി വിട്ടുകൊടുത്ത ഭൂമിയിലെ മരങ്ങൾ സർക്കാർ അനുവാദത്തോടെ ചന്ദ്രപ്രഭ ട്രസ്റ്റ് മുറിച്ചുവിറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. സർക്കാരിനു അവകാശപ്പെട്ട ഭൂമിയാണ് മെഡിക്കൽ കോളേജിനായി സർക്കാർ ദാനമായി സ്വീകരിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.

പ്രചാരണം സംശയാസ്പദം: യു.ഡി.എഫ്
കൽപറ്റ: മെഡിക്കൽ കോളേജിനായി ഏറ്റെടുത്ത ഭൂമിയിൽ പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ച ശാസ്ത്രീയ പഠനത്തിനു സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നു യു.ഡി.എഫ് വയനാട് ജില്ലാ ചെയർമാൻ പി.പി.എ കരീം, കൺവീനർ എൻ.ഡി. അപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു. പ്രകൃതി ദുരന്ത സാധ്യത സംബന്ധിച്ച പ്രചാരണം സംശയാസ്പദമാണ്. ജനങ്ങളുടെ ആശങ്ക സർക്കാർ അകറ്റണം. കോട്ടത്തറ വില്ലേജിലെ ഭൂമിയിൽ പ്രകൃതിദുരന്ത സാധ്യതയുണ്ടെന്നു വ്യക്തമായാൽ മെഡിക്കൽ കോളേജ് നിർമാണത്തിനു വേറെ സ്ഥലം ഉടൻ കണ്ടെത്തണം. മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനു യോജിച്ച സർക്കാർ ഉടമസ്ഥതയിലുള്ള ഒന്നിലധികം സ്ഥലങ്ങൾ വൈത്തിരി താലൂക്കിൽത്തന്നെ ലഭ്യമാണ്.