മാനന്തവാടി: തലപ്പുഴയിലെ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലേക്ക്.
ബാങ്ക് ജീവനക്കാരനായിരുന്ന അനിൽ കുമാറിന്റെ മരണം ബാങ്കിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയതിന് പുറമെ നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.
നിലവിലെ ഭരണ സമിതി യഥാസമയം വോട്ടർ പട്ടികയും മറ്റ് നടപടികളും പൂർത്തീകരിക്കാത്തതിനാലാണ് ബാങ്ക് ഭരണം അഡ്മിനിസേട്രറ്റീവിലേക്ക് നീങ്ങുന്നത് വോട്ടർ പട്ടികയും വിജ്ഞാപനത്തിന്റെ കോപ്പിയും മറ്റും നൽകാത്തതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് സഹകരണ വകുപ്പ് ജനുവരി 20 ന് ഉത്തരവിറക്കി കഴിഞ്ഞു.ഇതോടെ ബാങ്ക് ഭരണം അഡ്മിനിസ്‌ട്രേറ്റിവിലേക്ക് എന്ന കാര്യം ഉറപ്പായി മൂന്ന് പേരടങ്ങുന്ന സമിതിയേയോ അല്ലെങ്കിൽ സഹകരണ വകുപ്പ് ഇൻസ്പെക്ടറേയോ ബാങ്ക് ഭരണം ഏൽപ്പിക്കാനാണ് സാധ്യത. രണ്ടായാലും സി.പി.എമ്മിനെ സംബന്ധിച്ചിടത്ത് പ്രതിസന്ധിയുണ്ടാകും. അനിൽകുമാറിന്റെ മരണം തന്നെ തവിഞ്ഞാലിൽ സി.പി.എം നേതൃത്വത്തിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതിന് പുറമെയാണ് യഥാസമയം ബാങ്ക് തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തത്. ബാങ്ക് തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തത് ബാങ്ക് സെക്രട്ടറിയുടെയും ഭരണ സമിതിയുടെയും പിടിപ്പുകേട് മൂലമാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ബാങ്കിനെതിരെയുള്ള ആരോപണം ബലപ്പെടുത്തുന്നതാണ് യഥാസമയം തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യവും. അതിനിടെ സഹകരണ വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ 8 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടുകൾ നടന്നതായാണ് സൂചന. ഇത് സംബന്ധിച്ചുള്ള അന്വേഷണവും നടന്നേക്കും.