കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷണം. കാണിക്കവഞ്ചിയുടെ ചില്ല് തകർത്ത് ദേവീ വിഗ്രഹത്തിലെ വെള്ളിമാല മോഷ്‌ടിച്ചു. കേസിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന. വെള്ളിയാഴ്‌ച അർദ്ധരാത്രിക്ക് ശേഷമാണ് കുമാരനല്ലൂർ മേൽപ്പാലത്തിന് അടിയിലെ കാണിക്കവഞ്ചി തകർത്ത് മോഷണം നടന്നത്.
ഇന്നലെ പുലർച്ചെ ഇതുവഴി പോയ നാട്ടുകാരാണ് കാണിക്കവഞ്ചി തകർന്നത് കണ്ടത്. ശബരിമല വിഷയവുമായി
ബന്ധപ്പെട്ടുണ്ടായ അക്രമത്തിലാണ് ചില്ല് തകർന്നതെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. ഇതിനിടെ
പൊലീസ് നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തിന്റെ കഴുത്തിൽ കിടന്ന വെള്ളി മാല നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതോടെയാണ് മോഷണമാണെന്ന് തെളിഞ്ഞത്. തുടർന്ന് മോഷണത്തിന് പൊലീസ് കേസെടുത്തു.
ഇതിനിടെ കാണിക്കവഞ്ചി അടിച്ച് തകർത്ത ശേഷം പ്രദേശത്തു കൂടി ഒരു യുവാവ് നടന്നു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പൊലീസ് പറയുന്നതിങ്ങനെ:
മറ്റൊരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ പുലർച്ചെ കസ്റ്റഡിയിൽ എടുത്ത പ്രതിയെ സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ മോഷണവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞത്.വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മോഷണത്തെപ്പറ്റി കൂടുതൽ വ്യക്ത ലഭിക്കൂ. അതിനാൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷമേ
അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് ഡിവൈ.എസ്.പി ആർ.ശ്രീകുമാർ പറഞ്ഞു.
രണ്ടു ദിവസം മുൻപ് പൂത്തേട്ട് മറ്റൊരു ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും സമാനരീതിയിൽ ആക്രമിച്ചു തകർത്തിരുന്നു. രണ്ടു വർഷം മുൻപ് കുമാരനല്ലൂർ ക്ഷേത്രത്തിലെ ഇതേ കാണിക്കവഞ്ചിക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.