തലയോലപ്പറമ്പ് : മൂന്ന് വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ തലയോലപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലേക്ക് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാൻ എത്താത്തതിനാൽ കെട്ടിടം നശിക്കുന്നതിന് പരിഹാരമാകുന്നു. സബ് രജിസ്ട്രാർ ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുകോടി രൂപ മുടക്കി കെട്ടിട സമുച്ചയം നിർമ്മിച്ചത്. എന്നാൽ പല ഓഫീസുകളും ഇപ്പോഴും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്നു.
കെട്ടിടത്തിന്റെ പ്രധാന ഭാഗമായ താഴത്തെ നില സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കുന്നതിനായി മാറ്റിവയ്ക്കുകയും ഫർണിഷിംഗ് ഉൾപ്പടെയുള്ളവ നടത്തി ബോർഡ് സ്ഥാപിക്കുകയും ചെയ്‌തെങ്കിലും ഓഫീസ് പ്രവർത്തനം ആരംഭിച്ചില്ല. പതിനായിരങ്ങൾ മാസവാടക നൽകിയാണ് ഇപ്പോഴും സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. രജിസ്ട്രാർ ഓഫീസ് പ്രർത്തിക്കുന്നതിന് സ്ഥലസൗകര്യം ആവശ്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം 3.5 ലക്ഷം രൂപ വിനിയോഗിച്ച് കബോർഡ് വർക്ക് നടത്തി പാർട്ടീഷൻ ചെയ്ത് ഒരു മാസത്തിനുള്ളിൽ രജിസ്‌ട്രേഷൻ വകുപ്പിന് കൈമാറും. ഇതിന്റെ ഭാഗമായി ഒന്നായി കിടക്കുന്ന ഹാൾ വേർതിരിക്കുന്ന പ്രവർത്തനം ആരംഭിച്ചു. മുകൾനിലയിലെ പ്രധാന ഭാഗം കൃഷിഭവനായാണ് നീക്കിവച്ചിരുന്നുവെങ്കിലും സ്ഥലസൗകര്യമില്ലാത്തതിനാൽ പഞ്ചായത്ത് പെർഫോമൻസ് ഓഡിറ്റ് സൂപ്പർ വൈസർ ഓഫീസിനായി വിട്ടു നൽകി.