കോട്ടയം : കനത്ത ചൂടിലേയ്ക്ക് നാടുനീങ്ങുമ്പോൾ നെഞ്ചിടിപ്പിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കാട്ടുതീയെ പ്രതിരോധിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരുതരത്തിലും തീ പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീപടർന്നാൽ ഫയർഫോഴ്സുമായി യോജിച്ച് പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്. പൊന്തൻപുഴ,​ കോരുത്തോട് മേഖലകളിലാണ് കാട്ടുതീ ഭീഷണിപ്രദേശങ്ങൾ. മുൻ വർഷങ്ങളിൽ ദിവസങ്ങളോളം ഈ പ്രദേശങ്ങളിൽ തീപടർന്നിരുന്നു. മരങ്ങൾക്കൊപ്പം നിരവധി പക്ഷി മൃഗാദികളും കരി‌ഞ്ഞുണങ്ങി. വനപ്രദേശങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, വനമേഖലയിൽ താമസിക്കുന്ന വീടുകളിൽ നോട്ടീസ് വിതരണം, കരിയിലകൾ തെളിച്ചും കത്തിച്ചും കളഞ്ഞ് ഫയർ ലൈൻ സ്ഥാപിക്കൽ, വാച്ചർമാരെ നിയമിക്കൽ, പോസ്റ്റർ പ്രചരണം തുടങ്ങിയവയാണ് ആരംഭിച്ചത്. തീ വേഗം അണയ്ക്കാൻ വെള്ളമെത്തിക്കാനുള്ള സംവിധാനവും ഏർപ്പാടാക്കിയിട്ടുണ്ട്. എരുമേലി റേഞ്ചിന് കീഴിലുള്ള വണ്ടംപതാൽ,​ പ്ളാച്ചേരി ഫോറസ്റ്റ് ഓഫീസിന് കീഴിൽ താത്കാലിക വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. 3 മുതൽ 10 വരെ പേരടങ്ങുന്ന ഫയർടീമായാണ് ഇവരുടെ പ്രവർത്തനം. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നിശ്ചയിച്ച സ്ഥലങ്ങളിൽ റോന്ത് ചുറ്റും. രാത്രികാലങ്ങളിൽ എതു സമയത്ത് വിളിച്ചാലും എത്തിച്ചേരാൻ സാധിക്കുന്നവരെയാണ് വാച്ചർമാരായി നിയമിച്ചിരിക്കുന്നത്.

മുൻകരുതൽ ഇങ്ങനെ
ഫയർ ലൈൻ സ്ഥാപിക്കൽ
വാച്ചർമാരെ നിയമിക്കൽ
പോസ്റ്റർ പ്രചരണം
ബോധവത്കരണ ക്ലാസുകൾ


'' കാട്ടുതീ തടയാൻ ആറ് ബോധവത്കരണ ക്ളാസുകൾ പൂർത്തിയാക്കി. ഫയർലൈനുകൾ തെളിച്ചുകൊണ്ടിരിക്കുകയാണ്. വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. വനത്തിലേയ്ക്ക് വിറകും മറ്റും ശേഖരിക്കാൻ പോകുന്നവരുടെ കൈയിൽ നിന്ന് തീപ്പെട്ടയും മറ്റുമുണ്ടെങ്കിൽ നീക്കം ചെയ്യാൻ നിർദേശം നൽകയിട്ടുണ്ട്''

ഡി.എഫ്.ഒ, കോട്ടയം