crime

കോട്ടയം: വിതുര പെൺവാണിഭത്തിന് ഇരയായ പെൺകുട്ടി കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിൽ സുരേഷ് (45) തന്നെ പലർക്കും കാഴ്ചവച്ചുവെന്നും പലതവണ പീഡിപ്പിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി അടച്ചിട്ട മുറിയിൽ കോടതിയെ ബോധിപ്പിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്.

ജോലി വാഗ്ദാനം നല്കി അജിതാ ബീഗം എന്ന സ്ത്രീയാണ് തന്നെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയതെന്നും പിന്നീട് സുരേഷിന് കൈമാറുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. അന്ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ല. സുരേഷിൽ നിന്നും ഇപ്പോഴും വധഭീഷണിയുണ്ടെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.

എറണാകുളം അത്താണിയിലുള്ള വീട്ടിലായിരുന്നു സുരേഷ് തന്നെ താമസിപ്പിച്ചിരുന്നത്. തുടർന്ന് കാറിൽ എറണാകുളത്തെ ഒരു മുന്തിയ ഹോട്ടലിലെത്തിച്ചു. അവിടെയുണ്ടായിരുന്ന ഒരാൾ തന്നെ പീഡനത്തിനിരയാക്കിയെന്ന് വിചാരണവേളയിൽ പെൺകുട്ടി കോടതിയെ അറിയിച്ചു.

സുരേഷിന്റെ ഭീഷണി നിലനില്ക്കുന്നതിനാൽ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക പ്രോസിക്യൂട്ടർ കോടതിയിൽ ഇന്ന് രേഖാമൂലം ആവശ്യപ്പെടും. സുരേഷിന്റെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞതിനാൽ മറ്റൊരു അഭിഭാഷകനെ ഏർപ്പെടുത്താൻ ഒരു മാസത്തെ സാവകാശം നല്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല. കോടതിതന്നെ ഒരു അഭിഭാഷകനെ പ്രതിക്ക് ഏർപ്പാടാക്കിക്കൊടുത്തു.