തലയോലപ്പറമ്പ് : പള്ളിക്കവല - തലപ്പാറ പ്രധാന റോഡരികിൽ യാത്രക്കാർക്ക് അപകടക്കെണിയായ നിന്ന ടാറിംഗ് കട്ടിംഗ് ടൈൽ പാകി ഉയർത്തി നിരപ്പാക്കുന്ന ജോലികൾ ആരംഭിച്ചു. കട്ടിംഗുകൾ ഭീഷണിയാകുന്നെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. പള്ളിക്കവല, തലപ്പാറ, വെട്ടിക്കാട്ടുമുക്ക് എന്നിവിടങ്ങളിലെ 3 അടിവരെ താഴ്ചയേറിയ ടാർ കട്ടിംഗ് ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയായിരുന്നു. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ താഴ്ചയേറിയ കട്ടിംഗിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നതും പതിവായി. മാസങ്ങൾക്ക് മുൻപ് തലയോലപ്പറമ്പ് ബി.എസ്.എൻ.എൽ ഓഫീസിന് സമീപം കട്ടിംഗിൽ നിന്നു നിയന്ത്രണം വിട്ട് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ജീപ്പ് റോഡരികിലെ മാടക്കട ഇടിച്ച് തകർത്തിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 20 ഓളം അപകടങ്ങളാണുണ്ടായത്.