ബംഗലൂരു: രജനികാന്തിനും കമൽഹാസനും പിന്നാലെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടൻ പ്രകാശ് രാജ്. പുതുവർഷ ആശംസകൾക്കൊപ്പം ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്. ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നത് എന്നതിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതിനെ കുറിച്ച് പിന്നീട് അറിയിക്കുമെന്നും, 'ഇനി വേണ്ടത് ജനങ്ങളുടെ സർക്കാരാണ്' എന്നുമായിരുന്നു താരം ട്വിറ്ററിൽ കുറിച്ചത്.
HAPPY NEW YEAR TO EVERYONE..a new beginning .. more responsibility.. with UR support I will be contesting in the coming parliament elections as an INDEPENDENT CANDIDATE. Details of the constituency soon. Ab ki baar Janatha ki SARKAR #citizensvoice #justasking in parliament too..
— Prakash Raj (@prakashraaj) December 31, 2018
നിലവിലെ രാഷ്ട്രീയ നിലപാടുകളിൽ എന്നും തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന വ്യക്തി കൂടിയാണ് പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പലപ്പോഴും അദ്ദേഹം ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ഇത്തരം വിമർശനങ്ങളുടെ ഫലമായി തന്റെ പല സിനിമകളും പലരും മുടക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ താൻ ഇനിയും സിനിമകൾ ചെയ്യുമെന്നും മുടക്കാമെങ്കിൽ ആയിക്കോളു എന്നായിരുന്നു താരത്തിന്റെ വെല്ലുവിളി.