ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ കരിങ്കൊടി കാട്ടുമെന്ന് ഭയന്ന് ഝാർഖണ്ഡിലെ ജില്ലാഭരണകൂടം വേദിയിൽ കറുത്ത വസ്‌തുക്കൾക്ക് നിരോധനം ഏർപ്പെടുത്തി. കറുത്ത വസ്‌തുക്കളുമായോ, വസ്ത്രങ്ങളോ ധരിച്ച് വേദിയിലെത്തുന്നവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പാലമു പൊലീസ് സൂപ്രണ്ട് ഇന്ദ്രജിത് മഹത വ്യക്തമാക്കി. പാലവു ജില്ലയുടെ തൊട്ടടുത്ത പ്രദേശങ്ങളായ ഛത്ര, ലത്താർ ഗർവ എന്നിവങ്ങളിൽ നിന്നും കറുത്ത വസ്‌തുക്കളുമായി പരിപാടിയിൽ പങ്കെടുക്കാൽ ആരെങ്കിലും എത്തിയാൽ അവരെ തടയാനും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്‌ചയാണ് മോദി പങ്കെടുക്കുന്ന യോഗം നടക്കുന്നത്.
കഴിഞ്ഞ മൂന്നുമാസങ്ങളായി അദ്ധ്യാപക ജോലി സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലെ പാരാ-ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാനത്ത് പ്രക്ഷോഭം നടത്തിവരികയായിരുന്നു. തങ്ങളുടെ ആവശ്യത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പാലമുവിൽ പൊതുപരിപാടിയ്ക്കെത്തുന്ന മോദിയെ കരിങ്കൊടി കാണിക്കുമെന്ന് അദ്ധ്യാപകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലം കണക്കിലെടുത്ത്കൂടിയാണ് കറുത്ത വസ്ത്രങ്ങൾക്കും വസ്‌തുക്കൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന കാണികൾക്കും പരിപാടിയുടെ ഭാഗമാകുന്ന ഉദ്യോഗസ്ഥർക്കും ഈ നിർദേശം ബാധകമാണെന്ന് പൊലീസ് സുപ്രണ്ട് ഇന്ദ്രജിത് മഹത വ്യക്തമാക്കി.