narendra-modi

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബി.ജെ.പി ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ബി.ജെ.പി ജനാധിപത്യ വിരുദ്ധ നിലപാടല്ല സ്വീകരിച്ചത്. ബി.ജെ.പിക്ക് ജനങ്ങളെ വിശ്വാസമുണ്ട്. അതുപോലെ ജനങ്ങൾക്ക് ബി.ജെ.പിയെയും വിശ്വാസമുണ്ടെന്ന് മോദി എ.എൻ.ഐയ്‌ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നോട്ട് നിരോധനം, ജി.എസ്.ടി വിഷയം, റാഫേൽ അഴിമതി, തുടങ്ങിയ വിഷയങ്ങളിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇതൊന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മോദി പറഞ്ഞു.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ഉത്തരേന്ത്യയിൽ ഏറ്റ തിരിച്ചടി ലോകസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് സമാനമായ വ്യാഖ്യാനങ്ങൾ 2014ലെ തെരഞ്ഞെടുപ്പിലും ഉയർന്നിരുന്നെന്നും അതൊന്നും വിജയത്തെ ബാധിച്ചിരുന്നില്ലെന്നുമായിരുന്നു മോദിയുടെ ഉത്തരം. ഒരുമിച്ചു നിന്നാലും തങ്ങളെ കൊള്ളയടിക്കുന്നവർക്ക് പിന്തുണ നൽകണമോയെന്ന കാര്യത്തിൽ ജനങ്ങൾ തീരുമാനമെടുക്കുമെന്ന് മോദി പറഞ്ഞു. ഛത്തീസ്ഗഢിൽ മാത്രമാണ് വ്യക്തമായ ജനവിധി ഉണ്ടായത്. മറ്റിടങ്ങളിൽ തൂക്കുസഭകളിലേക്കാണ് വിധി നയിച്ചതെന്നും തെരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിൽ തനിക്ക് ജനങ്ങളിൽ വിശ്വാസമുണ്ടെന്നും, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് ചർച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ നിരീക്ഷകർ പലതും പറയുമെന്നും അതൊന്നും ജനങ്ങളുടെ തീരുമാനമെടുക്കാനുള്ള ശേഷിയെ കുറച്ചു കാണാൻ ഉപയോഗിക്കരുതെന്നും മോദി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പ് നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ളതാകുമോ എന്ന ചോദ്യത്തിന്ന് അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു- “ജനങ്ങളുടെ പ്രതീക്ഷകളെ പൂർത്തീകരിക്കുകയും മുമ്പോട്ടു കൊണ്ടുപോകുകയും ചെയ്യുന്നവരും പ്രതീക്ഷകൾക്ക് തടയിടുന്നവരും തമ്മിലുള്ള തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. 70 വർഷത്തെ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. പൊതുജനമാണ് തീരുമാനമെടുക്കുക'യെന്നും അദ്ദേഹം പറഞ്ഞു.