തിരുവനന്തപുരം: ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ബി.ജെ.പി ആഹ്വാനം ചെയ്‌ത പ്രതിഷേധത്തിൽ വ്യാപക സംഘർഷം. പ്രാദേശികമായി പലയിടത്തും ഹർത്താൽ പ്രഖ്യാപിച്ച പ്രവർത്തകർ നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടസപ്പെടുത്തുകയും ചെയ്‌തു. വാഹനങ്ങൾ തടഞ്ഞത് പലയിടങ്ങളിലും ശബരിമല തീർത്ഥാടകരെയും ബാധിച്ചിട്ടുണ്ട്. എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.
തിരുവനന്തപുരം
സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയ യുവമോർച്ച പ്രവർത്തകർ കന്റോൺമെന്റ് ഗേറ്റ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്തേക്ക് ഓടിക്കയറി. ഇതിന് പിന്നാലെ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മാദ്ധ്യമങ്ങൾക്ക് നേരെയും ആക്രമണം നടന്നു. നെയ്യാറ്റിൻകരയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പിരിച്ച് വിടുന്നതിന് വേണ്ടി പൊലീസ് ലാത്തി വീശിയതിൽ 10 യുവമോർച്ചാ പ്രവർത്തകർക്ക് പരിക്കേറ്റു. തിരുവനന്തപുരം നഗരത്തിൽ സി.പി.എമ്മിന്റെ കൊടിതോരണങ്ങളും ബോർഡുകളും തകർത്തതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചാണ് പൊലീസ് പ്രവർത്തകരെ പിരിച്ച് വിട്ടത്.
കൊല്ലം
കൊട്ടാരക്കരയിൽ ബി.ജെ.പി പ്രവർത്തകർ കൊട്ടാരക്കരയിൽ പ്രവർത്തകർ കടകൾ നിർബന്ധപൂർവം അടപ്പിച്ചു. കൊല്ലം നഗരത്തില്‍ രാമന്‍കുളങ്ങരയില്‍ നിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്ത ഒരാളെ ബസില്‍ കയറി തല്ലി. ഇതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകന് നേരെയും പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. കൊല്ലം ജില്ലയിലെ പരവൂർ, ശാസ്താംകോട്ട ഭരണിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല കർമ്മസമിതി പ്രവർത്തകർ കടകൾ അടപ്പിച്ചു. കരുനാഗപ്പള്ളിയിൽ ചില കടകൾ അടിച്ചു തകർത്തതായും വിവരമുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൗണ്ടറുകളും പ്രവർത്തകർ നിർബന്ധപൂർവം അടപ്പിച്ചു.
ആലപ്പുഴ
മാവേലിക്കരയിൽ ബി.ജെ.പി പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. കടകൾ അടപ്പിക്കാനും ശ്രമം. താലൂക്ക് ഓഫിസിലെ കസേരകൾ പ്രവർത്തകർ തകർത്തു. പെട്ടിക്കട അടിച്ചേ തകർത്തു. വികലാംഗനെ അടക്കം ആക്രമിച്ചു. ബുദ്ധ ജംഗ്ഷനിൽ പളനിയുടെ ഉടമസ്ഥതയിലുള്ള കടയാണ് അടച്ചു തകർത്തത്. പളനിയുടെ ഭാര്യ സുശീല (45) വികലാംഗനായ മകൻ ജയപ്രകാശ് (17) എന്നിവരെയാണ് ആക്രമിച്ചത്.
ഗുരുവായൂരിൽ പ്രതിഷേധക്കാരുടെ കല്ലേറിൽ പൊലീസുകാരന് ഗുരുതര പരിക്കേറ്റു. പാലക്കാട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക കല്ലേറ് നടന്നു. പത്തനംതിട്ടയിൽ ദേവസ്വം ബോർഡ് ഓഫീസിൽ കരിങ്കൊടി കെട്ടിയ പ്രവർത്തകർ റീത്ത് വച്ചു. കൊച്ചി ഇടപ്പള്ളിയിൽ പ്രവർത്തകർ റോഡ് തടഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാണിച്ചു. പൊലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. കാസർകോഡ് - മംഗലാപുരം റോഡിൽ പ്രവർത്തകരുടെ ഉപരോധം മൂലം ഗതാഗതം തടസപ്പെട്ടു. വടകരയിൽ റോഡ് ഉപരോധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി.