കേപ്ടൗൺ: ആഫ്രിക്കയുടെ 'ജീവവൃക്ഷ"ങ്ങൾ മരണത്തിന്റെ വക്കിലത്രേ! കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് മൂവായിരം വർഷത്തോളം ജീവിക്കുന്ന ബാവോബാബ്സ് മരങ്ങൾ നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. നാച്വർ പ്ലാന്റ്സ് എന്ന മാസികയിൽ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. ആഗോള താപനം വർദ്ധിക്കുന്നതിനെ ചെറുക്കാൻ കഴിവില്ലാതായതോടെയാണ് ഇവ നാശത്തിന്റെ വക്കിലെത്തിയത്.
ഏറ്റവും പ്രായംചെന്ന 13 ബാവോബാബ്സ് മരങ്ങളിൽ ഒൻപതെണ്ണവും ഏറ്റവും വലിയ ആറു മരങ്ങളിൽ അഞ്ചെണ്ണവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് നാച്വർ പ്ലാന്റ്സ് ലേഖനത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തു വർഷത്തിൽ രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ആറോളം മരങ്ങൾ പൂർണമായി നശിച്ചു.
ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിലെ ഗ്ലെൻകോ ബാവോബാബ് ആണ് ലോകത്തിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പ്രായം ചെന്ന വൃക്ഷം. ബാവോബാബ് വൃക്ഷങ്ങളുടെ ഇലകൾ മരുന്ന് നിർമ്മാണത്തിനും വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ഇവയുടെ പഴങ്ങൾ മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്.