കോഴിക്കോട്: നാളെ ശബരിമല കർമ്മസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താലിൽ വ്യാപാര സംഘടനകൾ കടകൾ അടക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഹർത്താൽ ദിവസം വ്യാപാരികൾ കടകൾ തുറന്നാൽ അടപ്പിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി രംഗത്ത്. 'നസറുദ്ദീനും കാലിക്കറ്റ് ചേമ്പറും ഹർത്താലിനെതിരെ തിരിയുന്നത് ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും ബി.ജെ.പി നേതാവ് പി. രഘുനാഥ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഹർത്താൽ ആര് നടത്തിയാലും സഹകരിക്കില്ലെന്ന് കാലിക്കറ്റ് ചേമ്പർ നേരെത്തെ വ്യക്തമാക്കിയിരുന്നു. നാളെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും തടയാൻ ശ്രമിച്ചാൽ സി.സി ടിവിയിലൂടെ ദൃശ്യങ്ങൾ പകർത്തി കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീൻ വ്യക്തമാക്കിയിരുന്നു.
വ്യാപാര വ്യവസായ ഏകോപന സമിതിയിലുള്ള 96 സംഘടനകളും ഹർത്താലിനെതിരായി അണിനിരക്കും. എല്ലാ സംഘടനാ പ്രതിനിധികളോടും ചർച്ച നടത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയോട് ഹർത്താലിനെ അനുകൂലിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസീറുദ്ദീൻ പറഞ്ഞു.
എന്നാൽ ബി.ജെ.പി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. രണ്ട് ദിവസം കരിദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിച്ചുണ്ട്. നാളെത്തെ ഹർത്താൽ എന്തു വില കൊടുത്തും വിജയിപ്പിക്കുമെന്ന് രഘുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.