കൊച്ചി: ശബരിമലയിൽ രഹസ്യമായി യുവതീദർശനം സാദ്ധ്യമാക്കിയ സർക്കാർ തന്ത്രം തറവേലയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ജനാധിപത്യത്തിന് യോജിച്ച പ്രവൃത്തിയല്ല ഇത്. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണ്. രാഷ്ട്രീയ വിരോധം തീർക്കാൻ ശബരിമലയെ ഉപകരണമാക്കുകയാണ് മുഖ്യമന്ത്രി.
ഭരണഘടനയോടും സുപ്രീംകോടതിയോടുമുള്ള പ്രതിബദ്ധത കാട്ടാനാണെങ്കിൽ ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായ എരുമേലി വാവരുപള്ളിയിൽ വനിതാ തീർത്ഥാടകരെയോ കുറഞ്ഞപക്ഷം മുസ്ളിം വനിതകളെയോ പ്രവേശിപ്പിക്കാനുള്ള ധൈര്യം കൂടി കാണിക്കണം.
ക്രിസ്ത്യൻ സഭാതർക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച സർക്കാരാണ് അതേ സുപ്രീംകോടതിയുടെ വിധിയുടെ പേരിൽ ഒരു ചർച്ചയും കൂടിയാലോചനയും നടത്താതെ വിശ്വാസികളെ വേദനിപ്പിച്ച് ശബരിമലയിൽ ധാർഷ്ട്യം കാണിക്കുന്നത്.
ഹൈന്ദവരോട് എന്തുമാകാമെന്ന ഇടതുപക്ഷങ്ങളുടെ ധാരണ തെറ്റാണ്. ആചാരലംഘനമുണ്ടായാൽ ശുദ്ധിക്രിയകൾ നടത്താൻ ബാദ്ധ്യതപ്പെട്ടവരാണ് തന്ത്രിയും മേൽശാന്തിയും. അവരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിറുത്താൻ വൃഥാശ്രമമാണ് സർക്കാരും ദേവസ്വം ബോർഡും നടത്തുന്നത്. വിശ്വാസവും ആചാരങ്ങളും കാത്തുസൂക്ഷിക്കാൻ ബാദ്ധ്യതപ്പെട്ട ദേവസ്വം ബോർഡ് പരാജയപ്പെട്ട സാഹചര്യത്തിൽ രാജിവച്ച് പോകണമെന്നും തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.