bomb-attack
ഹർത്താലിനെ തുടർന്ന് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ നടന്ന പ്രകടനം

തിരുവനന്തപുരം: ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചതിനെതിരെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പലയിടങ്ങളിലും ആക്രമണം. ജന ജീവിതം സ്തംഭിച്ചു. വിവിധ സ്ഥലങ്ങളിൽ കെ.എസ്.ആർ.ടി സി ബസുകൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് നേരെ ആക്രമണമുണ്ടായി. സി.പി.എം. ബി.ജെ.പി ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഇന്നലെ രാത്രി ഇടുക്കി, എറണാകുളം തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികളെ കരുതൽ തടങ്കലായി കസ്റ്രഡിയിൽ എടുത്തിരുന്നു.

പന്തളത്ത് ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുകയായിരുന്ന ശബരിമല കർമ്മ സമിതി പ്രവർത്തകൻ സി.പി.എം ഓഫീസിൽ നിന്നുണ്ടായ കല്ലെറിൽ കൊല്ലപ്പെട്ടിരുന്നു. മരിച്ച ചന്ദ്രൻ ഉണ്ണിത്താന്റെ മൃതദേഹം പോസ്റ്രുമോർട്ടത്തിന് ശേഷം ഇന്ന് പന്തളത്തേക്ക് കൊണ്ടുവരും. ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പന്തളത്ത് അഞ്ച് സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടായി.

ഇന്നലെ മുഴുവൻ സംഘർഷഭരിതമായിരുന്ന തലസ്ഥാനത്ത് ഇന്നും സംഘർഷമുണ്ടായി. ബി.ജെ.പി പ്രവർത്തകരുടെ മാർച്ചിനിടെ മാദ്ധ്യമങ്ങൾക്ക് നേരെയും വ്യാപകമായി ആക്രമണം നടന്നു. ഇതിന് പിന്നാലെ പ്രതിഷേധ സൂചകമെന്നോണം മാദ്ധ്യമ പ്രവർത്തകർ ബി.ജെ.പി പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നത് നിറുത്തിവച്ചു. കടകമ്പോളങ്ങൾ ഏറെക്കുറെ അടഞ്ഞുകിടക്കുകയാണ്. എന്നാൽ അപൂർവ്വം ചില സ്ഥലങ്ങളിൽ ഹോട്ടലുകളുൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്. അത്യാവശ്യ സർവ്വീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തുകളിലുള്ളത്. ഹർത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് മുന്നിൽ ബോംബേറുണ്ടായി. കസ്‌റ്റഡിയിലെടുത്ത പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണയാണ് സ്‌റ്റേഷന് നേരെ ബോംബാക്രമണം നടന്നത്. പ്രദേശത്ത് സി.പി.എമ്മിന്റെ വീടുകൾക്ക് നേരെ വ്യാപകമായി ആക്രമണം നടക്കുന്നുണ്ട്.

പാലക്കാട് പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികൾ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഓഫീസുകൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു. പാലക്കാട് സി.പി.ഐ ഒ‍ാഫിസിനു മുൻപിൽ നിർത്തിയിട്ട 5 ബൈക്കുകളും 2 കാറും എറിഞ്ഞുതകർത്തു. ഒ‍ാഫിസിന്റെ ജനലുകളും തകർത്തിട്ടുണ്ട്. പ്രകടനം നടത്താനായി വിക്ടേ‍ാറിയ കേ‍ാളജിനുസമീപം ഒത്തുകൂടിയ പ്രവർത്തകർ പിരിഞ്ഞുപേ‍ാകുന്നതിനിടെയായിരുന്നു അക്രമം. സിപിഎം - കർമസമിതി പ്രവർത്തകർ തമ്മിൽ കല്ലേറും ഉണ്ടായി. ഹർത്താനുകൂലികളെ പിരിച്ചുവിടാൻ പെ‍ാലീസ് നാലു റൗണ്ട് കണ്ണീർവാതകം പെ‍ാട്ടിച്ചു. അക്രമികളെപിടിക്കാൻ ജില്ലാ പൊലീസ് മേധാവി അടക്കം നേരിട്ടിറങ്ങിയിരുന്നു.

മലപ്പുറം ജില്ലയിലെ തവനൂരിലും എറണാകുളത്തും സി.പി.എം ഓഫീസുകൾ ആക്രമിക്കപ്പെട്ടു. പാലക്കാട്ട് ഇ.എം. എസ് വായനശാലയ്ക്ക് അക്രമികൾ തീയിട്ടു. പത്തനംതിട്ട പുല്ലാട് സി.പി.എം ഓഫീസ് ആക്രമിച്ചു. കാസർകോട് നീലേശ്വരത്ത് ബി.ജെ.പി ഓഫീസിനുനേരെയും ആക്രമണം ഉണ്ടായി.

കോഴിക്കോട് കുന്ദമംഗലത്തും പാറോപ്പടിയിലും വെസ്റ്റ്ഹിൽ കോയാ റോഡിലും ഹർത്താലാനുകൂലികൾ റോഡിൽ കല്ലുകൾ നിരത്തിയും ടയർകത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തി. കൊയിലാണ്ടിയിൽ സി.ഐ യുടെ വാഹനത്തിന് നേരെ കല്ലേറ് നടന്നു. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് റോഡിന് കുറുകെ തടികൾ കൂട്ടിയിട്ട് റോഡ് ഉപരോധിച്ചു. കൊട്ടാരക്കരയിൽ റോഡിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്തി.

റാന്നിയിൽ ആംബുലൻസിന് നേരെ ആക്രമണമുണ്ടായി. എരുമേലിയിൽ ബി.ജെ.പി പ്രവർത്തകർ കടകൾ അടപ്പിച്ചു. പാലക്കാടും തൃശ്ശൂരും കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തുന്നില്ല. ബംഗളൂരുവിൽ നിന്നും വന്ന കെ.എസ്.ആർ.ടി. സി ബസുകൾ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെ.എസ്.ആർ.ടി. സി സർവ്വീസ് നടത്തുന്നില്ല.

കണ്ണൂർ പയ്യന്നൂർ എടാട്ട്, പെരുമ്പ എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി. സി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടർന്ന് കണ്ണൂരിലെ കെ.എസ്.ആർ.ടി. സി സർവ്വീസുകൾ പൂർണമായി നിറുത്തി. കണ്ണൂർ നഗരത്തിൽ രണ്ട് ഓട്ടോറിക്ഷകളുടെ ചില്ല് ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. കോഴിക്കോട് കുന്ദമംഗലത്ത് ബംഗളൂരുവിൽ നിന്നും വന്ന സ്വകാര്യബസിന് നേരെയുണ്ടായ കല്ലേറിൽ ബസിന്റെ ചില്ല് തകർന്നു.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് കെ.എസ്.ആർ.ടി. സി സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്. ശബരിമല ദർശനത്തിനായി നൂറുകണക്കിനാളുകളാണ് സ്റ്റേഷനിൽ എത്തിയിട്ടുള്ളത്. എരുമേലിയിൽ നിന്നും പമ്പയിലേക്ക് മാത്രമാണ് കെ.എസ്.ആർ.ടി. സി ഇപ്പോൾ സർവ്വീസ് നടത്തുന്നത്.

തിരുവനന്തപുരത്ത് പാപ്പനംകോടും നെയ്യാറ്റിൻകരയിലും കെ.എസ്.ആർ.ടി..സി ബസുകൾക്ക് നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ സർവീസുകൾ പൂർണമായി നിറുത്തി.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സർവ്വീസുകളും ഇന്നലെ രാത്രിമുതൽ നിറുത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഹർത്താലിനെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ ടി.നസറുദ്ദീന്റെ കോഴിക്കോട്ടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി . കടകൾ തുറക്കുമെന്ന പ്രഖ്യാപനത്തെ ബി.ജെ.പി എതിർത്ത സാഹചര്യത്തിലാണ് സുരക്ഷ ഏർപ്പെടുത്തിയത്. അതേസമയം ഹർത്താൽ പരാജയപ്പെടുത്താൻ വേണ്ട പിന്തുണയോ പൊലീസ് സഹായമോ വ്യാപാരികൾക്ക് കിട്ടുന്നില്ലെന്ന് ടി.നസറുദ്ദീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പലയിടങ്ങളിലും ഹർത്താൽ അനുകൂലികളുടെ ഭീഷണിയുണ്ട്. ഹർത്താൽ വിമുക്ത കേരളം പ്രഖ്യാപനം ഫലം കാണുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.