പത്തനംതിട്ട: പന്തളത്ത് കഴിഞ്ഞ ദിവസം ശബരിമല കർമസമിതി നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട്. തലയുടെ മുൻഭാഗത്തും മദ്ധ്യഭാഗത്തുമേറ്റ മുറിവ് മരണകാരണമായേക്കാമെന്ന് പോസ്‌റ്റ്മോർട്ടം നടത്തിയ ഡോക്‌ടർമാർ നിരീക്ഷിച്ചു. തലയോട്ടിയിൽ ഒന്നിലധികം ആഴത്തിലുള്ള മുറിവുകളുണ്ട്. തലയോട്ടിയിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഹൃദ്രോഹിയാണെങ്കിലും ഇതാണ് മരണകാരണമെന്ന് ഉറപ്പിക്കാനാകില്ല. എന്നാൽ കൂടുതൽ കാര്യങ്ങൾ വിശദമായ പരിശോധനയ്‌ക്ക് ശേഷം മാത്രമേ ലഭ്യമാകൂ എന്നും പോസ്‌റ്റ്മോർട്ടം നടത്തിയ അസിസ്‌റ്റന്റ് പൊലീസ് സർജൻ ദീപു അന്വേഷണ സംഘത്തിന് റിപ്പോർട്ട് നൽകി.
അതേസമയം, ഇന്നലെ വൈകിട്ട് ആറിന് പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറിൽ പരിക്കേറ്റ് ചന്ദ്രൻ ഉണ്ണിത്താൻ എന്നയാൾ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ട്. കല്ലേറിൽ പരിക്കേറ്റ പ്രവർത്തകനെ അടുത്തുള്ള ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് രാത്രി 11മണിക്ക് ഹൃദയസ്‌തംഭനം വന്നാണ് ബി.ജെ.പി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പന്തളത്ത് നടന്ന പ്രതിഷേധ മാർച്ച് സി.പി. എം ഏരിയാ കമ്മിറ്റി ഓഫീസിന് സമീപം എത്തിയപ്പോഴാണ് കല്ലേറും സംഘർഷവും ഉണ്ടായത്. പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരു വർഷം മുമ്പ് ചന്ദ്രൻ ഉണ്ണിത്താന് ശസ്ത്രക്രിയ നടത്തിയിരുന്നു. പോസ്‌റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.