pinarayi-vijayan-mass-rep

തിരുവനന്തപുരം: വ്യക്തിപരമായി ജാതീയത പറഞ്ഞ് അധിക്ഷേപിക്കുന്നത് ഇപ്പോൾ ഒരു പുതിയ വിദ്യയായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ബി.ജെ.പി മുഖപത്രത്തിലെ വിവാദ കാർട്ടൂണിന് പിന്നാലെ 'ഇതിലും ഭേദം പിണറായി വിജയൻ തെങ്ങ് കയറാൻ പോകുന്നതാണെന്ന്' കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് അധിക്ഷേപിച്ചത് വാർത്താലേഖകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

'ഒരു ജാതിയിലാണെന്ന് ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. പണ്ട് ചാതുർവർണ്ണ്യത്തിന്റെ കാലത്ത് ഇന്ന ജാതിയിൽ പെട്ടയാളുകൾ ഇന്ന തൊഴിലേ ചെയ്യാവൂ എന്നുണ്ടായിരുന്നു. എന്റെ അച്ഛൻ ചെത്ത് തൊഴിലാളിയായിരുന്നു. അത് ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. സഹോദരങ്ങളും ചെത്ത് തൊഴിലെടുത്ത് ജീവിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ വിജയനും അതേ ചെയ്യാവൂ എന്നായിരിക്കും. എന്റെ അച്ഛനും അച്ഛന്റെ അച്ഛനും മുതുമുത്തച്ഛനും വിചാരിച്ചാൽ സമരക്കാരെ തടയാനാവില്ലെന്ന് ഒരാൾ പറഞ്ഞു. അവർക്കൊന്നും അല്ലെങ്കിലും അത് പറ്റില്ലല്ലോ. അവരൊക്കെ അന്നത്തെ കാലത്ത് പ്രയാസപ്പെട്ട് ജീവിച്ചവരാണ്. പൊതുരംഗത്തൊന്നും അങ്ങനെ ഇടപെട്ടിട്ടുള്ളവരല്ല. അതല്ലല്ലോ ഇന്നത്തെ കാലം. കാലം മാറിയില്ലേ'- മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഹർത്താലായിട്ടും കടകൾ തുറക്കുമെന്നുള്ള കടയുടമകളുടെ നിലപാട് മാതൃകാപരമാണ്. തുറന്ന് പ്രവർത്തിക്കുന്ന കടകൾക്ക് സംരക്ഷണമുറപ്പാക്കും. ഒറ്റപ്പെട്ട സംഘർഷങ്ങൾ ചിലേടങ്ങളിലുണ്ടായിട്ടുണ്ട്. അവിടെ പൊലീസിന് സമയത്തിന് എത്തിപ്പെടാനാവാതെ പോയതിന്റെ പ്രശ്നമാണ്. കടയുടമകളെ സംരക്ഷിക്കാൻ പൊലീസ് ശക്തമായി തന്നെ നടപടിയെടുക്കും.

പന്തളത്തെ മരണകാരണം ഹൃദയാഘാതം

പന്തളത്ത് കഴിഞ്ഞ ദിവസം ശബരിമല കർമ്മസമിതിയുടെ പ്രവർത്തകൻ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പന്തളത്തുണ്ടായ സംഘർഷത്തിൽ ചന്ദ്രൻ ഉണ്ണിത്താനെന്നയാൾക്ക് പരിക്കേറ്റു. അദ്ദേഹത്തെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 11 മണിയോടെ ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു.

 എൻ.എസ്.എസിന്റെ ആക്ഷേപം തന്നെ ബാധിക്കുന്നതല്ല

വിശ്വാസത്തെ തകർക്കാൻ നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയല്ല താൻ. വിശ്വാസം പൂർണ്ണമായി സംരക്ഷിക്കുന്ന നിലപാടാണ്. വിശ്വാസത്തെ തകർക്കുന്നുവെന്ന തരത്തിൽ എൻ.എസ്.എസ് ജനറൽസെക്രട്ടറി ഉയർത്തിയ വിമർശനങ്ങളൊന്നും അതിനാൽ തന്നെ ബാധിക്കുന്നതല്ല.

യുവതികളുടെ ദർശനം: താനറിഞ്ഞത് പിന്നീട്

ശബരിമലയിൽ യുവതികൾ ദർശനം നടത്തി മടങ്ങിയ ശേഷമാണ് താനും വിവരമറിഞ്ഞത്. അവർ ആരാണ് എന്നറിയുന്നത് പോലും ഇതിന്റെ വാർത്തകൾ കണ്ട ശേഷമാണ്. ദർശനമാഗ്രഹിക്കുന്ന വനിതകൾ എത്തിയാൽ അവരെ സംരക്ഷിക്കേണ്ട ചുമതല പൊലീസിനുണ്ട്. യുവതികൾ വന്നത് പുലർച്ചെയുള്ള സമയത്തായിരിക്കും. അസമയത്തായത് കൊണ്ട് നിങ്ങളവിടെ കാത്തിരിക്കൂ എന്ന് പൊലീസ് അവരോട് പറഞ്ഞിട്ടുണ്ടാവില്ല. സർക്കാരിൽ കാര്യങ്ങളെല്ലാം സുതാര്യമാണ്. ഒന്നും രഹസ്യമായ ഏർപ്പാടല്ല.

വനിതാമതിലിന്റെ തൊട്ടടുത്ത ദിവസമെത്തിയത് ബോധപൂർവ്വമാണോയെന്ന ചോദ്യത്തിന്, മതിലിന്റെ ആവേശത്തിൽ ആ ദിവസം തന്നെയാകാമെന്ന് അവർ കരുതിക്കാണും, തനിക്കറിയില്ല എന്നായിരുന്നു മറുപടി. ശബരിമലയിൽ സ്ത്രീകളെത്തിയാൽ ഇനിയും പ്രവേശിപ്പിക്കുമോയെന്ന ചോദ്യത്തിന്, അതുറപ്പല്ലേ, ഒരിക്കലും പിന്നോട്ട് പോവില്ല എന്ന് മുഖ്യമന്ത്രി മറുപടി നൽകി.