sabarimal-protest
ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രകടനത്തിനിടെ വനിതാ മതിലിന്റെ പ്രചരണ ബോർഡുകൾ നശിപ്പിക്കുന്നു ഫോട്ടോ ശ്രീധർലാൽ.എം.എസ്

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമസംഭവങ്ങളെ സംയമനത്തോടെയും കർശനമായും നേരിടാൻ മന്ത്രിസഭായോഗത്തിന്റെ നിർദ്ദേശം. യുവതീപ്രവേശനത്തെ തുടർന്നുള്ള സ്ഥിതിവിശേഷവും അക്രമസംഭവങ്ങളും അജൻഡയിലുൾപ്പെടുത്തിയിരുന്നില്ലെങ്കിലും മന്ത്രിസഭായോഗം വിഷയം പ്രത്യേകം ചർച്ച ചെയ്യുകയായിരുന്നു.

വെടിവയ്പ് ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കമാണ് ബി.ജെ.പിയും സംഘപരിവാറും നടത്തുന്നത് എന്നതിനാൽ കരുതലോടെ നീങ്ങാനാണ് പൊലീസിനോട് നിർദ്ദേശിച്ചിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അക്രമങ്ങൾ ആസൂത്രിതമാണ്. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമൊന്നുമില്ലെന്ന് ഉറപ്പാക്കണം. പൊതുമുതൽ നശിപ്പിക്കുന്നവർക്കും അക്രമം നടത്തുന്നവർക്കുമെതിരെ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി കേസെടുക്കാനും പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

അക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഇന്നലെ രാവിലെ വരെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും സംഘപരിവാറിന് രാഷ്ട്രീയ മുതലെടുപ്പിന് സാഹചര്യമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമുള്ള പൊതുനിർദ്ദേശം യോഗം അംഗീകരിക്കുകായായിരുന്നു.

വിശ്വാസത്തിന്റെ പേരിലോ വിശ്വാസികളോ അല്ല അക്രമവുമായി തെരുവിൽ ഇറങ്ങിയിട്ടുള്ളതെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താലേഖകരോട് പറഞ്ഞു. യുവതികൾ ശബരിമല ദർശനം നടത്തിയെന്ന വാർത്തകളുണ്ടായിട്ടും ബുധനാഴ്ച ഉച്ചവരെ അക്രമങ്ങളൊന്നുമുണ്ടായില്ല. ദർശനത്തിന്റെ ഭാഗമായി നാടിനോ അയ്യപ്പഭക്തർക്കോ പ്രതിഷേധം ഇല്ല. എന്നാൽ സംഘർഷം ഉണ്ടാക്കാൻ തീരുമാനിച്ചവർ അടങ്ങിയിരിക്കില്ലല്ലോ. രാഷ്ട്രീയമുതലെടുപ്പ് ആഗ്രഹിച്ചവർ സംഘർഷത്തിന് നിർദ്ദേശം നല്കുന്ന നിലയുണ്ടായി. ആസൂത്രിത നീക്കമാണ് പിന്നീടുണ്ടായത്. സംഘർഷമുണ്ടാക്കാനുള്ള നിർദ്ദേശം താഴോട്ട് പോയപ്പോൾ സംഘപരിവാർ തെരുവിൽ അക്രമം നടത്തുകയായിരുന്നു. അല്ലാതെ സ്വാഭാവികപ്രതിഷേധം എവിടെയുമുണ്ടായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന അക്രമസംഭവങ്ങളെ ശക്തമായി നേരിടും. ഒരുതരം അക്രമവും വച്ചുപൊറുപ്പിക്കില്ല. ശബരിമലവിഷയത്തിൽ ബി ജെ പി നടത്തുന്ന അഞ്ചാമത്തെ സംസ്ഥാന ഹർത്താലാണിത്. മൂന്ന് മാസത്തിനിടയിൽ ഏഴ് തവണ ഹർത്താലുകൾ നടത്തി. ഇന്നത്തെ ഹർത്താൽ യഥാർത്ഥത്തിൽ സുപ്രീംകോടതി വിധിക്കെതിരെയാണ്. സുപ്രീംകോടതിയെ വെല്ലുവിളിച്ചുള്ള ഹർത്താലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.