broken-window-operation
ഹർത്താൽ ദിനമായ ഇന്ന് രാവിലെ ആശുപത്രിയിൽ പോകാനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനുമുന്നിൽ വാഹനം കാത്തുനിൽക്കുന്നവർ

തിരുവനന്തപുരം: ഹർത്താലിനിടെ അക്രമം കാട്ടിയതിന് ഇന്ന് ഉച്ചയ്ക്ക് 12വരെ 266 പേരെ അറസ്‌റ്റ് ചെയ്തതായും 334 പേരെ കരുതൽ തടങ്കലിലാക്കിയെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹറ അറിയിച്ചു. അക്രമം കാട്ടിയവരെ അറസ്റ്റ് ചെയ്യാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാരുടെയും മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ഓപ്പറേഷൻ 'ബ്രോക്കൺ വിൻഡോ' എന്നപേരിട്ട പ്രത്യേക നടപടികളിലൂടെയാണ് അക്രമികളെ അറസ്‌റ്റ് ചെയ്തത്.

അക്രമം കാട്ടിയശേഷം ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയവരെ തിരിച്ചറിയാനും അറസ്‌റ്റ് ചെയ്യാനും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചുകൾ നടപടിയെടുക്കും. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് അക്രമികളുടെ ലിസ്‌റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ഡിജിറ്റൽ പരിശോധന നടത്തും.ആയുധങ്ങൾ കണ്ടെത്താൻ ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തും. കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യും. അക്രമികളുടെ ഫോട്ടോ ആൽബം തയ്യാറാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാർ ഡിജിറ്റൽ ടീമിന് രൂപം നൽകും. അക്രമികളെ അറസ്‌റ്റ് ചെയ്യുന്നതിന് ഈ ആൽബം ഉദ്യോഗസ്ഥർക്ക് നൽകും.

സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വർഗീയ ക്യാമ്പെയിൻ, ഹെയ്റ്റ് ക്യാമ്പയിൻ എന്നിവ നടത്തുന്നവർക്കെതിരെ എല്ലാ ജില്ലകളിലും കേസുകൾ രജിസ്‌റ്റർ ചെയ്യും. ഇത്തരം പോസ്‌റ്റുകൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ അറസ്‌റ്റ് ചെയ്യുമെന്നും ഡി.ജി.പി ബെഹ്റ വാർത്താക്കുറിപ്പിൽ അറിയിച്ചു.