cm-pinarayi-

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാനചരിത്രം വരും തലമുറയ്ക്ക് പരിചയപ്പെടുത്താനുതകുന്ന വിധത്തിൽ നവോത്ഥാനമ്യൂസിയം സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തമസ്കരിക്കപ്പെട്ട സ്ത്രീമുന്നേറ്റങ്ങളെ ചരിത്രത്താളുകളിൽ അടയാളപ്പെടുത്താനാവശ്യമായ നടപടികളുമുണ്ടാകും. നവോത്ഥാനമൂല്യ സംരക്ഷണത്തിനായി വനിതാമതിൽ പോലുള്ള വമ്പിച്ച ജനമുന്നേറ്റങ്ങൾ തുടർന്നും സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കും.

ശബരിമലയിൽ യുവതികൾ കയറിയത് കൊണ്ട് മാത്രം സമൂഹത്തിന്റെ തെറ്റായ യാഥാസ്ഥിതിക ബോധം തിരുത്താനാവില്ല. അതിന് വനിതാമതിൽ പോലുള്ള ജനമുന്നേറ്റങ്ങൾ ഇനിയുമുണ്ടാവണം. നവോത്ഥാന സംഘടനകളുമായി ചർച്ച ചെയ്ത് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകും. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കെ.പി.എം.എസ് ജനറൽസെക്രട്ടറി പുന്നല ശ്രീകുമാറുമായും ഇതേക്കുറിച്ച് ചർച്ച ചെയ്തുകഴിഞ്ഞു. അവരുടേത് അനുകൂലനിലപാടാണ്.

വനിതാമതിലിനെത്തിയ പ്രവർത്തകർക്കെതിരെ ആസൂത്രിത അക്രമങ്ങളാണ് കാസർകോട് ചേറ്റുകുണ്ടിലും മായിപ്പാടിയിലും അരങ്ങേറിയത്. സംഘപരിവാർ ഇങ്ങനെ ചെയ്യുമ്പോൾ കൂടെ നിൽക്കാൻ ബാദ്ധ്യതപ്പെട്ട കൂട്ടരാണ് യു.ഡി.എഫുകാർ. വനിതാമതിലിന് നേരെയും സുപ്രീംകോടതി വിധി നടപ്പാക്കിയപ്പോഴും ആക്രമണം സംഘടിപ്പിച്ചവർ അഴിച്ചുവിട്ട അക്രമത്തെ അപലപിക്കാൻ അവരിലാരും തയ്യാറായില്ല. ആർ.എസ്.എസ് ആക്രമണത്തെ ഒരു കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചത് സ്വാഭാവികപ്രതികരണമെന്നാണ്.

മുസ്ലിംലീഗിന്റേതുൾപ്പെടെ യു.ഡി.എഫ് എം.പിമാർ പ്രധാനമന്ത്രിയെ കണ്ട് ശബരിമലയിൽ നിയമനിർമ്മാണത്തിന് ആവശ്യപ്പെടുന്നു. ഹിന്ദു ഐക്യവേദി നേതാവ് രണ്ടാം വിമോചനസമരം തുടങ്ങുന്നുവെന്ന് പറയുന്നു. ബി.ജെ.പിയും യു.ഡി.എഫും ചേർന്ന് പ്രവർത്തിക്കാൻ തയ്യാറുണ്ടോ? കോലീബി സഖ്യത്തിന് കോൺഗ്രസിനോ ലീഗിനോ പ്രയാസമുണ്ടായിട്ടില്ല. അന്ന് കനത്ത തിരിച്ചടിയേൽക്കേണ്ടി വന്നു. അതിനേക്കാൾ വലിയ തിരിച്ചടിയാവും ഇപ്പോഴത്തെ അവിശുദ്ധനീക്കത്തിനുണ്ടാവുക. വൻവിജയമായി മാറിയ വനിതാമതിൽ അത്തരത്തിലൊരു ശക്തമായ മുന്നറിയിപ്പാണ് നൽകിയത്.

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ വനിതാമതിൽ പുതിയ അദ്ധ്യായമായി. അതിൽ പങ്കെടുത്ത എല്ലാ വനിതകളെയും സഹായവുമായി വിവിധ തലങ്ങളിലിടപെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു. ഭാവികേരളത്തിന്റെ ദിശ നിർണ്ണയിക്കാനത് പ്രാപ്തമായി. ഇതിനെതിരായ ആക്രോശങ്ങൾ അത്ര ഗൗരവമുള്ളതായി നാട് കണക്കാക്കിയില്ല. നാടിന്റെ വളർച്ചയ്ക്ക് ഇന്ധനമാകുന്ന സമാനതകളില്ലാത്ത ഒരുപാട് പാഠങ്ങൾ അത് നൽകിയിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളെ ഇത് നല്ലനിലയിൽ ഇളക്കിമറിച്ചു. കേരളത്തിന്റെ പുതിയ തലമുറയ്ക്ക് നമ്മളെങ്ങനെ നമ്മളായി എന്ന് മനസ്സിലാക്കാനുള്ള പാഠശാലയായി ഇത് മാറി. ഡിസംബർ ഒന്ന് മുതൽ ഒരു മാസക്കാലം ഇതിന് ചുറ്റിലുമാണ് കേരളം കറങ്ങിയത്. വനിതാമതിൽ കൊളുത്തിയ ജ്വാല ഭാവികേരളത്തിന്റെ സ്ത്രീ-പുരുഷ സമത്വത്തിന്റെ വെളിച്ചമായി തീരുമെന്ന് ഒട്ടും സംശയിക്കേണ്ടതില്ല.

ഗുണപരമായ മാറ്റത്തിനെതിരെ നിൽക്കുന്ന യാഥാസ്ഥിതികർ എല്ലാ കാലത്തുമുണ്ട്. മതിലിൽ പങ്കെടുക്കരുതെന്നും അങ്ങനെ ചെയ്താൽ നടപടി എടുക്കുമെന്നും ചില ശക്തികൾ സമ്മർദം പ്രയോഗിച്ചു. അതവഗണിച്ചാണ് ദശലക്ഷക്കണക്കിന് ആളുകൾ പങ്കു ചേർന്നത്. വനിതാമതിൽ പ്രഖ്യാപിക്കുമ്പോൾ പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ ഉയരങ്ങളിലാണ് കേരളത്തിലെ വനിതകൾ അതിനെ എത്തിച്ചത്.

നവോത്ഥാനത്തെ തകർക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയായി അതു ഭാവി ചരിത്രം രേഖപ്പെടുത്തും. സർക്കാർ പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും അതാണ്.