കൊച്ചി: ശബരിമല ദർശനത്തിനെത്തിയ ‘മനിതി’ സംഘത്തിന്റെ വാഹനത്തിന് നിലയ്‌ക്കലിൽനിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനത്തിൽ പോകാൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്ന് ഹൈക്കോടതി.
സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടിട്ടുള്ളതാണ്. ഇക്കാര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമോയെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം തേടി. നിലയ്ക്കൽ - പമ്പ റൂട്ടിൽ സ്വകാര്യ വാഹനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്നിരിക്കെ മനിതി പ്രവർത്തകർക്ക് യാത്ര ഒരുക്കിയത് ഡി.ജി.പിയുടെ അറിവോടെയാണോയെന്ന് കോടതി ആരാഞ്ഞു. മനിതി പ്രവർത്തകർ ദർശനം നടത്താൻ ഡിസംബർ 23ന് എത്തിയപ്പോൾ ഉണ്ടായ സംഭവങ്ങളിലും 24ന് കനകദുർഗ, ബിന്ദു എന്നിവർ ദർശനത്തിനെത്തിയപ്പോഴുണ്ടായ സംഭവങ്ങളിലും വിശദീകരണം നൽകാൻ സർക്കാരിനോട് നിർദേശിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി സമർപ്പിച്ച റിപ്പോർട്ടും മറ്റ് ഹർജികളും പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഇൗമാസം എട്ടിന് വിഷയം വീണ്ടും പരിഗണിക്കും.
ശബരിമലയിലെ പൊലീസ് നടപടികൾ വിവേകരഹിതമാണെന്ന് നിരീക്ഷണ സമിതി റിപ്പോർട്ട് നൽകിയിട്ടുള്ളതായി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
രണ്ടു ദിവസവും ഭക്തർക്ക് 20 കിലോമീറ്റർ ക്യൂവിൽ നിൽക്കേണ്ടി വന്നെന്നും സന്നിധാനത്ത് എത്താൻ നിരീക്ഷകർ പോലും ബുദ്ധിമുട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിരീക്ഷണ സമിതി റിപ്പോർട്ടിന്റെ പകർപ്പ് അഡ്വക്കറ്റ് ജനറലിനും ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള മറ്റു കക്ഷികൾക്കും നൽകാനും ഡിവിഷൻബെഞ്ച് നിർദേശിച്ചു.