1. സംഘ്പരിവാര്‍ ഹര്‍ത്താലില്‍ അക്രമികളെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അക്രമികളുടെ ലിസ്റ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് നേരത്തേ നല്‍കിയിട്ടും ജില്ലാ പൊലീസ് മേധാവിമാര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജില്ലാ പൊലീസ് മേധാവിമാരെ സംസ്ഥാന പൊലീസ് മേധാവി വിമര്‍ശിച്ചത്.
2. മുന്‍കരുതല്‍ അറസ്റ്റുകളില്‍ വീഴ്ത ഉണ്ടായാല്‍ നടപടി ഉണ്ടാകും എന്ന് മുന്നറിയിപ്പ്. ആക്രമണ സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണം എന്നും ഡി.ജി.പി. അതിനിടെ, യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട തെരുവ് യുദ്ധങ്ങള്‍ക്ക് ഇനിയും അയവില്ല. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ.ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു. പേരാമ്പ്ര പൊലീസ് കേസെടുത്തു
3. സംസ്ഥാനത്ത് ഉണ്ടായ അക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക പദ്ധതിയുമായി പൊലീസ് രംഗത്ത് എത്തിയിരുന്നു. പൊതുമുതലുകള്‍ നശിപ്പിച്ചവരെയും സമൂഹ മാദ്ധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിലുള്ള പ്രചരണങ്ങള്‍ നടത്തിയവരേയും കസ്റ്റഡിയില്‍ എടുക്കാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരിലാണ് പദ്ധതി. സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതല്‍ വഷളാകാതിരിക്കാനാണ് ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ഓപ്പറേഷന്‍. അക്രമികളുടെ ഫോണ്‍ പിടിച്ചെടുക്കുകയും ആയുധ ശേഖരം ഉണ്ടോയെന്ന് അറിയാനായി വീടുകളില്‍ പരിശോധന നടത്തുകയും വേണമെന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം
4. സംസ്ഥാനത്ത് കലാപം സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിജാഗ്രതാ മുന്നറിയിപ്പ് ആവര്‍ത്തിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ശബരിമലയുമായി ബന്ധപ്പെട്ട് കലാപമാണ് സംഘ്പരിവാര്‍ സംഘടനകളുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന കുറ്റപ്പെടുത്തലും പുതിയ റിപ്പോര്‍ട്ടിലുണ്ട്. സ്ഥിതി വിശേഷം ഗൗരവമായി കാണണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സുരക്ഷ വേണം. പാര്‍ട്ടി ഓഫിസുകളും നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ആക്രമിക്കപ്പെടാം എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം
5. പൊലീസ് സ്റ്റേഷനുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടാകും. മന്ത്രിമാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയുണ്ട്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ആര്‍.എസ്.എസും ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും നടത്തുന്ന പ്രതിഷേധ സമരം നാടെങ്ങും കലാപം അഴിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കാര്യങ്ങള്‍ കൈവിട്ടു പോകാനുള്ള സാധ്യത തള്ളരുതെന്നും മുന്നറിയിപ്പുണ്ട്.
6. അക്രമസംഭവങ്ങളെ പിന്തുണച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ ഇടപെടല്‍ ഉണ്ടാകും. സമരവും അക്രമങ്ങളും ഒന്നോ രണ്ടോ ദിവസം കൊണ്ട് അവസാനിപ്പിക്കില്ല. കൃത്യമായ തിരക്കഥ അനുസരിച്ചാണ് കലാപം. അന്യ മതസ്ഥരുടെ സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായേക്കാം. പന്തളത്ത് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ വഷളായേക്കാം എന്നും രഹസ്യാന്വേഷണ വിഭാഗം
7. ശബരിമലയില്‍ ഒരു യുവതി കൂടി ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയില്‍ നിന്നെത്തിയ 47കാരി ശശികലയാണ് ദര്‍ശനം നടത്തിയതെന്ന് സര്‍ക്കാര്‍. എന്നാല്‍, സന്നിധാനത്തിന് അടുത്ത് വച്ച്, പൊലീസ് മടക്കി അയച്ചുവെന്നും ദര്‍ശനം നടത്തിയില്ല എന്നും ശശികല പ്രതികരിച്ചു. ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് ശശികല പ്രതികരിച്ചത് അതി രൂക്ഷമായി
8. 48 ദിവസം പൂര്‍ണ വ്രതമെടുത്താണ് താന്‍ എത്തിയത്. എന്നാല്‍ തനിയ്ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ല. പൊലീസ് അതിന് അനുമതി നല്‍കിയില്ല. എന്തിനാണ് തന്നെ തടഞ്ഞതെന്ന് അറിയില്ലെന്നും ശശികല. രാത്രി ഒന്‍പതരയോടെ, കുടുംബത്തോടൊപ്പം എത്തിയ യുവതി ദര്‍ശനം നടത്തിയെന്നും പതിനൊന്നു മണിയോടെ, മടങ്ങിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചത് ആയാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. തന്റെ ഭാര്യ ദര്‍ശനം നടത്തിയിട്ടില്ല എന്ന് സ്ഥിരീകരിച്ച് ശശികലയുടെ ഭര്‍ത്താവ് ശരവണമാരനും പറഞ്ഞു
9. അതിനിടെ, ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ട്രാന്‍സ് ജെന്‍ഡര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോയി. രാവിലെ 6.30ഓടെ ശബരിമലയില്‍ എത്തിയ കയല്‍ എന്ന ഭിന്നലിംഗ കാരി ആണ് തിരികെ പോയത്. പമ്പയില്‍ എത്തിയ ഇവര്‍ക്കു നേരെ ശക്തമായ പ്രതിഷേധം ആണ് ഉണ്ടായത്. ആദ്യം സാരിയില്‍ എത്തിയ ഇവര്‍ പമ്പയിലെ ഗാര്‍ഡ് റൂമില്‍ എത്തി പുരുഷ വേഷം ധരിച്ചു. ഇതറിഞ്ഞതോടെ ഗാര്‍ഡ് റൂമിനു മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചു കൂടുകയും കയല്‍ ദര്‍ശനം നടത്താതെ തിരിച്ചു പോവുകയും ആയിരുന്നു
10. ബാബറി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് നീട്ടികൊണ്ട് പോകുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികളും കോടതിക്ക് മുന്നില്‍ വരും. ഭൂമി തര്‍ക്കത്തില്‍ ഏത് ബെഞ്ച് വാദം കേള്‍ക്കുമെന്നും എന്ന് മുതല്‍ വാദം കേള്‍ക്കണം എന്നും ഇന്ന് തീരുമാനിച്ചേക്കും. ലോക്സഭ തിരെഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്ര വിഷയം രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാണ്.
11. നേരത്തെ കേസില്‍ വാദം കേട്ട ബെഞ്ചിലെ അംഗമായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ആരെ ഉള്‍പ്പെടുത്തണം?. ബെഞ്ച് പൂര്‍ണമായും പുന സംഘടിപ്പിക്കേണ്ടതുണ്ടോ?. എന്ന് മുതല്‍ അന്തിമ വാദം കേട്ട് തുടങ്ങണം?. തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് സുപ്രീംകോടതി തീരുമാനം കൈക്കൊണ്ടേക്കും. തുര്‍ച്ചയായി വാദം കേട്ട് കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെയും ആവശ്യം. ഇക്കാര്യം ഇരു സര്‍ക്കാരുകളും കോടതിയില്‍ ആവര്‍ത്തിക്കും.
12. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന ആവശ്യത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നിരന്തരം സമ്മര്‍ദ്ദം തുടരുകയാണ്. അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാംലല്ല വിരാജ് മന്നിനും നിര്‍മോഹി അഖാഡക്കും വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതിയിലുള്ളത്. പുറമെ ഈ കേസ് വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികളുമുണ്ട്.