ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനവും അതിനെ തുടർന്നുണ്ടായ സംഘർഷങ്ങളും ലോക്‌സഭയിലും ചർച്ചയായി. ആക്‌ടിവിസ്‌റ്റുകളായ രണ്ട് പേർ ശബരിമലയിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമങ്ങൾ നടന്നുവെന്നും കേരളത്തിന്റെ സമാധാനത്തിന് വേണ്ടി കേന്ദ്രം ഇടപെടണമെന്നും കെ.സി.വേണുഗോപാൽ എം.പിയാണ് ശൂന്യവേളയിൽ ആവശ്യപ്പെട്ടത്. എന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്‌തതെന്ന് സി.പി.എം അംഗം പി.കരുണാകരൻ എം.പി മറുപടി നൽകി. മതപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നാണ് ഇക്കാര്യത്തിൽ സംസാരിച്ച ബി.ജെ.പി അംഗം മീനാക്ഷി ലേഖി വ്യക്തമാക്കിയത്.
ഇന്ന് സഭ ചേർന്നപ്പോൾ തന്നെ ശബരിമല വിഷയം അടിയന്തര പ്രമേയമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കോൺഗ്രസ് എം.പിമാർ സ്‌പീക്കർ സുമിത്രാ മഹാജനെ സമീപിച്ചിരുന്നു. എന്നാൽ വിഷയം ശൂന്യവേളയിൽ അവതരിപ്പിക്കാനാണ് സ്പീക്കർ അനുമതി നൽകിയത്. ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ കേരളത്തിൽ ക്രമസമാധാന നില പൂർണമായും തകർന്നു. ബി.ജെ.പി ആഹ്വാനം ചെയ്‌ത ഹർത്താലിൽ ബി.ജെ.പി ബോധപൂർവം ആക്രമണങ്ങൾ അഴിച്ച് വിട്ടു. എന്നാൽ ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഷയമാണെന്നാണ് സ്പീക്കർ മറുപടി നൽകിയത്. അതേസമയം, വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും കേരളത്തിലെ സമാധാനം കൊണ്ടുവരണമെന്നുമായിരുന്നു വേണുഗോപാൽ ആവശ്യപ്പെട്ടത്. ശബരിമല വിഷയത്തിൽ കേന്ദ്രം നിയമനിർമാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിനെ നടപ്പിലാക്കുക മാത്രമാണ് കേരള സർക്കാർ ചെയ്‌തതെന്ന് പി.കരുണാകരൻ എം.പി തിരിച്ചടിച്ചു. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി വന്നപ്പോൾ ബി.ജെ.പി നേതാക്കളും കോൺഗ്രസ് അദ്ധ്യക്ഷൻ അടക്കമുള്ളവരും ഇതിനെ അനുകൂലിച്ചവരാണ്. ഇപ്പോൾ നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി സംസാരിച്ചു. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നായിരുന്നു അവരുടെ നിലപാട്. ക്ഷേത്ര ആചാരങ്ങൾ തീരുമാനിക്കേണ്ടത് കോടതിയുടെ ജോലിയല്ല. മതപരമായ കാര്യങ്ങളിൽ ഭരണഘടന പരിരക്ഷ നൽകുന്നുണ്ട്. ശബരിമലയിലെ 41 ദിവസത്തെ വ്രതം ചുരുക്കാൻ കോടതിക്ക് കഴിയുമോ എന്നും അവർ ചോദിച്ചു. ഇതിന് ശേഷം കൂടുതൽ പേർ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും സഭയുടെ മുന്നിൽ മറ്റ് കാര്യങ്ങളുമുണ്ടെന്ന് പറഞ്ഞ സ്പീക്കർ മറ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.