കോഴിക്കോട്: ബിന്ദുവിന്റെയും കനകദുർഗയുടെയും ശബരിമല ദർശനം ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ യുവതികളെ ശബരിമലയിലേക്ക് അയക്കുമെന്നും നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. ബുധനാഴ്ച സന്നിധാനത്ത് ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ഈ കൂട്ടായ്മയിൽ അംഗങ്ങളായിരുന്നു. രണ്ടോ മൂന്നോ യുവതികളെ വീതം ഓരോ ദിവസങ്ങളിലായി മകരവിളക്കിന് മുമ്പ് തന്നെ ഇനിയും സന്നിധാനത്ത് എത്തിക്കാനാണ് കൂട്ടായ്മയുടെ പദ്ധതി.
സി.പി.ഐ.എം.എൽ ഉൾപ്പെടെയുള്ള തീവ്രഇടതുപക്ഷ പ്രവർത്തകരാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. മകരവിളക്കിന് ശേഷം നട അടയ്ക്കുന്ന 20 വരെയുള്ള ദിവസങ്ങളിൽ 50 അംഗങ്ങളുള്ള യുവതിസംഘത്തെ അയക്കാനാണ് തീരുമാനം. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 ഓളം യുവതികളെ 1000 പുരുഷൻമാരോടൊപ്പം സന്നിധാനത്തെത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇത് കേരളകൗമുദി പുറത്ത് വിട്ടിരുന്നു. എന്നാൽ ഇത്തരമൊരു ശ്രമം നടത്തി പാളിപ്പോയാൽ പിന്നെ ഒരു യുവതിയെ പോലും സന്നിധാനത്തെത്തിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ഇവർ മറുതന്ത്രം മെനയുന്നത്. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ഇവരുടെ രഹസ്യയോഗം ചേർന്നിരുന്നു. അടുത്തഘട്ടം മലയ്ക്ക് പോകുന്ന യുവതികളെ സഹായിക്കാൻ മലപ്പുറത്തുള്ള അഞ്ച് യുവാക്കൾ തയ്യാറായിട്ടുണ്ടെന്നാണ് വിവരം.
Read more... പ്രതിഷേധക്കാരെ വെട്ടിച്ച് മലചവിട്ടിയെങ്കിലും ബിന്ദുവിനും കനകദുർഗയ്‌ക്കും അയ്യപ്പനെ ദർശിക്കാനായില്ല!
ഇനി പൊലീസ് വേണ്ട
പൊലീസിന്റെ സഹായത്തോടെ കനകദുർഗയേയും ബിന്ദുവിനെയും സന്നിധാനത്ത് എത്തിക്കാനായെങ്കിലും പതിനെട്ടാംപടി ചവിട്ടിക്കാനും സന്നിധാനത്ത് കൂടുതൽ സമയം ചെലവഴിക്കാനും അവർ അനുവദിച്ചില്ലെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ സംഘാടകൻ ശ്രേയസ് കണാരൻ കേരളകൗമുദിയോട് പറഞ്ഞു. അതുകൊണ്ട് തന്നെ പൊലീസിന്റെ സഹായത്തോടെയാവില്ല ഇനിയുള്ള ശ്രമങ്ങൾ. ബിന്ദുവിനും കനകദുർഗ്ഗയ്ക്കും ശബരിമലയിൽ എത്താനായത് ഈ മാസം 24 മുതൽ നടത്തിയ സംഘടിതമായ ശ്രമത്തിന്റെ ഫലമാണ്.
യുവതികൾ ശബരിമലയിൽ ദർശനം നടത്തുന്നത് അംഗീകരിക്കാൻ കേരളത്തിന്റെ മനസിനെ പരുവപ്പെടുത്തുന്നത് വരെ ഈ കൂട്ടായ്മ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന യുവതികളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും ഒറ്റപ്പെട്ട സംഭവമായതിനാലാണ് ഇവർക്ക് നേരെ ഇത്രയും പ്രതിഷേധമുണ്ടാവുന്നതെന്നും കൂടുതൽ യുവതികൾ ദർശനം നടത്തിയാൽ പ്രതിഷേധത്തിന്റെ ശക്തി കുറയുമെന്നുമാണ് ഇവർ കണക്കുകൂട്ടുന്നത്.