കൊല്ലം: ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ നടന്ന അക്രമങ്ങളിൽ ഒളിവിൽ കഴിയുന്നവരെ കണ്ടെത്താൻ സ്‌പെഷ്യൽ ബ്രാഞ്ച് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഊർജിതമായ ശ്രമം ആരംഭിച്ചു. പൊലീസിനെയും ഇതര രാഷ്ട്രീയക്കാരെയും ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസിൽപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയവരെ കണ്ടെത്താനാണ് തീവ്രയത്ന പരിപാടി.പൊലീസ് ചിത്രീകരിച്ച ദൃശ്യങ്ങളിൽ നിന്നും നിരീക്ഷണ കാമറകൾ മുഖേനയും ഇവരെ തിരിച്ചറിഞ്ഞെങ്കിലും ഒളിവിൽ കഴിയുന്നവരെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സേവനമാണ് സ്‌പെഷ്യൽ ബ്രാഞ്ച് പ്രധാനമായും ഉപയോഗിക്കുന്നത്.
ഇന്ന് വൈകിട്ടോടെ പൊലീസ് സ്‌റ്റേഷനുകളിൽ നിന്ന് ഇവരുടെ പട്ടിക ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് എത്തിക്കണമെന്നാണ് ഡി.ജി.പി നൽകിയിരിക്കുന്ന കർശന നിർദേശം. ഭാവിയിൽ പിടികൂടാൻ പെന്റിംഗ് ലിസ്റ്റുകൾ വേണ്ടെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിൽ പൊതു മുതൽ നശിപ്പിച്ചിട്ടുള്ളവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കി വേണ്ടി വന്നാൽ അവരുടെ വസ്തു വകകൾ കണ്ടു കെട്ടാൻ ശ്രമിക്കുമെന്നും വിവരമുണ്ട്.