news

1. യുവതി പ്രവേശനത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി ജില്ലാ ഭരണകൂടം. മകരവിളക്ക് നടക്കുന്ന ഈമാസം 14 വരെ നിരോധനാജ്ഞ നീട്ടിയത് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച്. അതേസമയം, ഹര്‍ത്താലിലെ അക്രമസംഭവങ്ങളില്‍ അറസ്റ്റിന് തുടര്‍ച്ച. ഇതുവരെ 3178 പേര്‍ പിടിയിലായെന്ന് ഔദ്യോഗിക സ്ഥിരീകരണം. 487 പേര്‍ക്ക് എതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം

2. പൊലീസ് നടപടി, പ്രതികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. അറസ്റ്റ് ചെയ്ത് വിട്ടയച്ചവരുടെ പേര് വിവരങ്ങള്‍ തയ്യാറാക്കി അതത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറി. കണ്ണൂരില്‍ വ്യാപക അക്രമം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചും മുന്നൊരുക്കം. നിരോധനാജ്ഞ നിലനില്‍ക്കുന്ന അടൂരും അതീവ ജാഗ്രതയില്‍

3. അതിനിടെ, നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞു. ബോംബെറിഞ്ഞത് ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍. ഇയാള്‍ ബോംബെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടു മുന്‍പിലേയ്ക്ക് ബോംബേറുണ്ടാവുകയായിരുന്നു

4. സംസ്ഥാനത്തെ അതിക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി. സംസ്ഥാനത്ത് അരങ്ങേറിയത് ആസൂത്രിതമായ ആക്രമണങ്ങള്‍. നാടിനെ ഭയത്തില്‍ നിര്‍ത്താനുള്ള ആര്‍.എസ്.എസ് ശ്രമം അനുവദിക്കില്ല. അക്രമികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും എന്നും പിണറായി വിജയന്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. പ്രതിഷേധക്കാരായ രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

5. അതേസമയം, കോടതി വിധിയ്ക്കു ശേഷം ശബരിമലയില്‍ പത്തോളം സ്ത്രീകള്‍ ദര്‍ശനം നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതി വിധി അനുസരിച്ച് പ്രായം നോക്കാതെ ആരെയും അവിടേക്ക് കടത്തി വിടാന്‍ സര്‍ക്കാരിന് ഭരണഘടനാ പരമായ ബാധ്യത ഉണ്ട്. അത് അനുസരിച്ച് നിരവധി സ്ത്രീകള്‍ അവിടെ എത്തിയിട്ടുണ്ട്. മാദ്ധ്യമങ്ങളുടെ ശ്രദ്ധയില്‍ വരുന്ന കാര്യങ്ങള്‍ മാത്രമാണ് പുറത്തു വരുന്നത് എന്നും കടകംപള്ളി

6. അതിനിടെ, വിശ്വാസികള്‍ ആണ് എങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയിലേക്ക് വരാം എന്ന് കടകംപള്ളിയുടെ മലക്കം മറിച്ചില്‍. ഏത് പ്രായത്തില്‍ ഉള്ള സ്ത്രീകള്‍ക്കും ദര്‍ശനത്തിന് ആയി ശബരിമലയിലേക്ക് വരാം. അടുത്ത കാലത്ത് ശബരിമലയില്‍ എത്തിയ സ്ത്രീകള്‍ക്ക് ആര്‍ക്കും മറ്റ് ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. യഥാര്‍ത്ഥ ഭക്തര്‍ക്കു മുന്നില്‍ വിവേചനം ഇല്ല എന്നും ദേവസ്വം മന്ത്രി

7. ശബരിമല യുവതീ പ്രവേശനത്തിലെ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു. പൊലീസും ആഭ്യന്തര വകുപ്പും പൂര്‍ണ പരാജയം. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി. ഡി.ജി.പിയുടെ നിര്‍ദ്ദേശം എസ്.പിമാര്‍ അനുസരിക്കുന്നില്ലെന്ന സംഭവം കേരള ചരിത്രത്തില്‍ ആദ്യമെന്നും വിമര്‍ശനം

8. സി.പി.എം- ആര്‍.എസ്.എസ് സംഘടനകള്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അക്രമങ്ങള്‍ നടത്താന്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും സൗകര്യം ഒരുക്കിയത് സര്‍ക്കാര്‍. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് കലാപം നടക്കട്ടെ എന്നാണ് എന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം

9. കോടികളുടെ വായ്പാ തട്ടിപ്പു നടത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബയിലെ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് നപടി. ഈ നിയമ പ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന ആദ്യത്തെ വ്യവസായ പ്രമുഖനാണ് മല്യ.

10. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് കോടതി മല്യയെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മല്യയുടെ എല്ലാ വസ്തുവകകളും അന്വേഷണ ഏജന്‍സിക്ക് കണ്ടുകെട്ടാം. കര്‍ണാടകയിലേയും ബ്രിട്ടണിലേയും അടക്കം വസ്തു വകകള്‍ കണ്ടുകെട്ടാന്‍ സാധിക്കും. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ടതിനു ശേഷം ജാമ്യമില്ലാ വാറണ്ട് ലഭിച്ചിട്ടും കോടതിയില്‍ വിചാരണയ്ക്കു ഹാജരാകാത്ത ആളുകളെയാണ് ഈ നിയമപ്രകാരം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നത്

11. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര വിഷയം സജീവമാക്കി നിലനിര്‍ത്താന്‍ ബി.ജെ.പി. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാമക്ഷേത്ര നിര്‍മ്മാണത്തിന് ആയി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒന്നും ചെയ്തിട്ടില്ല. രാമക്ഷേത്രം പ്രധാനം അല്ലെന്ന് രാഹുല്‍ഗാന്ധി പ്രസ്താവന പോലും ഇറക്കിയിട്ടുണ്ട്

12. ഗാന്ധി കുടുംബം മുന്‍പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാമന്‍ ജീവിച്ചിരുന്നതിന് തെളിവില്ല എന്നാണ് പരാമര്‍ശം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര പ്രശ്നം പ്രധാനം ആയിരിക്കില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. റഫാല്‍ ഇടപാടിലെ അഴിമതി, തൊഴില്‍ ഇല്ലായ്മ, കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്നിവ ആണ് ചര്‍ച്ച ആവുക എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന