കൊച്ചി: ശബരിമലയിൽ യുവതികളെ കയറ്റിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി അയ്യപ്പ ധർമ്മ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. പൊലീസിനും മുഖ്യമന്ത്രിക്കും നട്ടെല്ലുണ്ടെങ്കിൽ ഞങ്ങളെ വകഞ്ഞു മാറ്രി സ്ത്രീകളെ ശബരിമലയിൽ ദർശനം നടത്തുകയാണ് വേണ്ടത്. യുവതികളെ ട്രാൻസ്ജെൻഡറുകളെന്ന് കള്ളം പറഞ്ഞ് പിൻഗേറ്റിലൂടെ കൊണ്ടുപോയി ദർശനം നടത്തുകയല്ല വേണ്ടതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് കേസിനെ ദുർബലപ്പെടുത്താൻ ഇടയുണ്ട്. സമരത്തിന്റെ പരാജയമാണ് യുവതി പ്രവേശനത്തിലൂടെ ഉണ്ടായത്. ശബരിമലയിൽ ഇഷ്ടം പോലെ യുവതികൾ പ്രവേശിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ യാതൊരുവിധ കുഴപ്പവുമില്ല എന്ന് വരുത്തിത്തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേസ് സുപ്രിം കോടതി പരിഗണിക്കുമ്പോൾ ബലം കിട്ടുന്നതിന് വേണ്ടിയുള്ള കള്ളക്കളിയാണ് ഇപ്പോൾ നടക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.
ശബരിമലയിൽ വേറെ പത്ത് യുവതികൾ കയറി എന്നതും ശ്രീലങ്കൻ സ്വദേശി ദർശനം നടത്തി എന്നുള്ള വാദവും പച്ചക്കള്ളമാണ്. മുഖ്യമന്ത്രി ഉൾപ്പെടുന്ന കണ്ണൂർ ലോബിയുടെ ഇടപെടൽ മൂലമാണ് ദേവസ്വം ബോർഡും മന്ത്രിയും അറിയാതെ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാൻ കഴിഞ്ഞത്. നിലവിൽ ജാതി രാഷ്ട്രീയം കളിക്കുന്നത് മുഖ്യമന്ത്രിയാണെന്നും രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി.