തിരുവനന്തപുരം: അറുപതു വയസു കഴിഞ്ഞവർക്ക് പ്രതിമാസം അയ്യായിരം രൂപ വരെ പെൻഷൻ ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ അടൽ പെൻഷൻ പദ്ധതിയിൽ അംഗങ്ങളാകാൻ കേരളത്തിൽ നിന്ന് ആളില്ല. മൂന്നു വർഷം മുമ്പ് തുടങ്ങിയ പദ്ധതിയിൽ രാജ്യമൊട്ടാകെ ഒന്നര കോടിയിലധികം പേർ ചേർന്നപ്പോൾ കേരളത്തിൽ നിന്നുള്ളത് മൂന്നു ലക്ഷം പേർ മാത്രം. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ ദേശീയ പെൻഷൻ ഫണ്ട് റഗുലേറ്ററി ഡെവലപ്മെന്റ് അതോറിട്ടി ജനറൽ മാനേജർ കെ. മോഹൻ ഗാന്ധി തലസ്ഥാനത്ത് എത്തി.
ബാങ്ക് അക്കൗണ്ടുള്ള, 18നും 40നും ഇടയിൽ പ്രായമുള്ളവരെയാണ് പദ്ധതിയിൽ അംഗങ്ങളാക്കുക. ദേശസാത്കൃത ബാങ്കുകൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും സഹകരണ ബാങ്കുകൾ മാറിനിൽക്കുകയാണ്. പദ്ധതിയിൽ അംഗങ്ങളാകാൻ സംസ്ഥാനത്ത് ഒരുകോടിയോളം പേർക്ക് യോഗ്യതയുണ്ടെന്നാണ് കണക്ക്. ഇവരിൽ പകുതിപ്പേരെയെങ്കിലും ഇൗ വർഷം ചേർക്കാനാണ് ശ്രമമെന്നും, ഇതിന് സഹകരണ വകുപ്പിന്റെ സഹായം തേടിയാണ് എത്തിയതെന്നും മോഹൻഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർക്ക് ബോധവത്കരണവും പരിശീലനവും നൽകും. ഇന്ന് ആരംഭിക്കുന്ന രണ്ടു ദിവസത്തെ ശില്പശാലയിൽ 21 സഹകരണ ബാങ്കുകളിലെ ജീവനക്കാർ പങ്കെടുക്കും. സഹകരണ രജിസ്ട്രാർ, സഹകരണ വകുപ്പ് സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ അഡിഷണൽ രജിസ്ട്രാർ സജ്ജാദും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അടൽ പെൻഷൻ
ബാങ്ക് അക്കൗണ്ടുള്ളവർ പ്രതിമാസം അക്കൗണ്ടിൽ നിന്ന് 42 രൂപ അംശാദായം എടുക്കാനുള്ള സമ്മതപത്രം നൽകിയാൽ പദ്ധതിയിൽ ചേരാം. 60 വയസു കഴിഞ്ഞാൽ മാസം 1000 മുതൽ 5000 രൂപ വരെ ആജീവനാന്തം പെൻഷൻ കിട്ടും. മറ്റു പെൻഷനുകൾ കിട്ടുന്നവരും അടൽ പെൻഷന് അർഹരാണ്. പദ്ധതി അംഗം മരണമടഞ്ഞാൽ പെൻഷൻ ഭാര്യയ്ക്കു കിട്ടും. അവരും മരണമടഞ്ഞാൽ മക്കൾക്ക് 1.70 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയുള്ള തുക മടക്കിക്കിട്ടും.