ശബരിമലയിൽ യുവതിപ്രവേശനത്തെ തുടർന്ന് നടയടച്ചതിൽ തന്ത്രിക്ക് പിഴവ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഈ രംഗത്തു തന്നെയുള്ള പണ്ഡിതന്മാരാണെന്നും അല്ലാതെ വ്യാവഹാരിക നിയമങ്ങളാലോ അടുത്തിടെ എഴുതിയുണ്ടാക്കിയ ഭരണക്രമങ്ങൾ വച്ചോ അല്ലെന്ന് പ്രമുഖ താന്ത്രികാചാര്യൻ തിരുവല്ല കുഴിക്കാട്ടില്ലം വാസുദേവൻ ഭട്ടതിരി. ക്ഷേത്രഭരണത്തെ മാറ്റി നിറുത്തിയാൽ പ്രതിഷ്‌ഠയിലും ആചാരങ്ങളിലും അവസാനവാക്ക് തന്ത്രിയുടേതാണെന്നും അദ്ദേഹം വിശദീകരിച്ചു.
'പ്രതിഷ്‌ഠയ്‌ക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം ചെയ്ത് സ്വന്തം ജീവാംശം തന്നെ അതിലേക്ക് ആവാഹിക്കുകയാണ് തന്ത്രിയുടെ കർത്തവ്യം. ശംഖിലെ ജലത്തിൽ കൂടി അല്ലെങ്കിൽ മറ്റ് ഉപാധികളിൽ കൂടി ആ ബിബംത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ദേവന്റെ അല്ലെങ്കിൽ ദേവതയുടെ പിതൃത്വം തന്ത്രിയിലേക്ക് വന്നു ചേരുന്നത്. മലയാള തന്ത്രശാസ്ത്ര പ്രകാരം ഇത് പാരമ്പര്യമാണ്. എന്റെ മുത്തശ്ശൻ പ്രതിഷ്ഠിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ എന്റെ കുടുംബത്തിലെ ഒരു അംഗമായി ആ ദേവൻ മാറുകയാണ്'- വാസുദേവൻ ഭട്ടതിരി പറഞ്ഞു.
'തന്ത്രി സ്ഥാനം ഒരേ സമയം ഒരു പാരമ്പര്യത്തിന്റെയോ പാരമ്പര്യങ്ങളുടെയോ അവകാശവും ധാർമിക ബന്ധവുമാണ്. വ്യക്തികൾക്ക് പിഴച്ചാൽ തിരുത്തുന്നതിന് ആന്തരിക സംവിധാനങ്ങളുണ്ട്. എന്നാൽ പരമ്പരയുടെ ബന്ധം ഒരിക്കലും ഇല്ലാതാകുന്നില്ല. ദേവന്റെ ഹിതമെന്ത് അഹിതമെന്ത് എന്ന് സാങ്കേതികമായി പോലും അറിയാൻ കഴിയുന്നത് തന്ത്രിക്ക് മാത്രമാണ്.
ക്‌ഷേത്രത്തിലെ ദേവതയ്]ക്ക് അഹിതമായിട്ട് ഒരുതരത്തിലും ഉൾക്കൊള്ളാൻ കഴിയാത്ത പ്രവർത്തികൾ അവിടുത്തെ തന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അവസ്ഥയെത്തുമ്പോഴാണ് തന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന ചർച്ച ഉദിക്കുന്നത്. ഇങ്ങനെ ഒരാൾ ഈ സ്ഥാനത്ത് പ്രവർത്തിച്ചാൽ ദേവചൈതന്യം നശിക്കുകയല്ലേയുള്ളു എന്ന് ആചാര്യന്മാർക്ക് തേന്നാത്തിടത്തോളം അത്തരം തീരുമാനങ്ങളെല്ലാം തന്നെ അനുചിതമാണ്.
ഒരു സുപ്രഭാതത്തിൽ ആരുടെയെങ്കിലും ഇഷ്ടത്തിനനുസരിച്ച് മാറ്റാൻ കഴിയുന്നയാളല്ല തന്ത്രി. എന്നാൽ അങ്ങനെ മാറിയാൽ പ്രതിഷ്ഠയ്‌ക്ക് ചൈതന്യ ലോപമുണ്ടാകുമെന്നത് സംശയമില്ലാത്ത കാര്യമാണ്. അവിടെ ഒരു കലർപ്പുണ്ടാകുമെന്നതും നിശ്ചയമാണ്' - വാസുദേവൻ ഭട്ടതിരി വ്യക്തമാക്കി.
ദേവസ്വം ബോർഡും സർക്കാരുമൊക്കെ ഉണ്ടാകുന്നതിന് മുമ്പ് ഇവിടെ രാജഭരണം നിലനിന്നിരുന്നു. അന്നു മുതൽക്കേ ഈ കുടുംബങ്ങളൊക്കെ തന്നെയാണ് എല്ലായിടത്തും പൂജകൾ നടത്തി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.