india-australia

സി‌ഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് 322 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ 622 റൺസ് പിന്തുടർന്ന ഓ‌സീസ് 300 റൺസിന് പുറത്തായി. കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. നാലാം ദിനം 300 റൺസ് പൂർത്തിയാക്കുന്നതിനിടെ ആസ്ട്രേലിയയുടെ നാലു വിക്കറ്റുകളും ഇന്ത്യ വീഴ്‌ത്തി. മൂന്നാം ദിനം ആറിന് 236 റൺസെന്ന നിലയിലായിരുന്നു ഓസീസ് കളിയവസാനിപ്പിച്ചത്. 1988ന് ശേഷം ആദ്യമായാണ് ഒാസീസ് സ്വന്തം നാട്ടിൽ ഫോളോ ഒാൺ വഴങ്ങുന്നത്.

നാലാം ദിവസം മഴമൂലം വൈകിയാണ് കളി തുടങ്ങിയത്. പാറ്റ് കമ്മിൻസ് (44 പന്തിൽ 25), പീറ്റർ ഹാൻസ്കോംബ് (111 പന്തിൽ 37), നാഥൻ ലിയോൺ (പൂജ്യം), ജോഷ് ഹെയ്സൽവു‍ഡ് (45 പന്തിൽ 21) എന്നിവരുടെ വിക്കറ്റുകളാണ് ആസ്ട്രേലിയയ്‌ക്കു നഷ്‌ടമായത്. 55 പന്തിൽ 29 റൺസെടുത്ത മിച്ചൽ സ്റ്റാർക്ക് പുറത്താകാതെ നിന്നു.

ഉസ്‌മാൻ ഖവാജ (71 പന്തിൽ 27), മിച്ചൽ ഹാരിസ് (120 പന്തിൽ 79), ഷോൺ മാർഷ് (13 പന്തിൽ 8), മാർനസ് ലബുചഗ്‍നെ (95 പന്തിൽ 38), ട്രാവിസ് ഹെഡ് (56 പന്തിൽ 20), ടിം പെയ്ൻ (14 പന്തിൽ 5) എന്നിവരുടെ വിക്കറ്റുകൾ മൂന്നാം ദിനം തന്നെ ഇന്ത്യ വീഴ്‌ത്തിയിരുന്നു. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവർ രണ്ട് വീതം വിക്കറ്റുകളും ജസ്‌പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്‌ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 622 റൺസിന് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.