news

1. സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളില്‍ അറസ്റ്റ് തുടര്‍ന്ന് പൊലീസ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 5397 പേര്‍. 1772 കേസുകളിലായി പൊലീസ് പ്രതി ചേര്‍ത്തത് 38000 പേരെ. 731 പേര്‍ റിമാന്‍ഡില്‍. സംസ്ഥാനത്ത് നടന്ന വ്യാപക സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ സംഘടിത ശ്രമം എന്ന് പൊലീസ് റിപ്പോര്‍ട്ട്. അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ നിരീക്ഷിക്കാനും ഡി.ജി.പിയുടെ നിര്‍ദ്ദേശം.

2. സമൂഹ മാദ്ധ്യമങ്ങളിലൂടെ കലാപ ആഹ്വാനത്തിന് ശ്രമിക്കുന്നവര്‍ക്ക് എതിരെയും നടപടി കര്‍ശനമാക്കും. സംഘര്‍ഷത്തിന് നേതൃത്വം കൊടുത്തവരുടെ രാഷ്ട്രീയ പശ്ചാത്തലം അടക്കം വ്യക്തമാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനും പൊലീസ് തീരുമാനം. നടപടി, സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയതിന് പിന്നാലെ. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പൊലീസിന്റെ വിശദീകരണം കിട്ടിയതിന് ശേഷം

3. കേരളത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി ഉപസമിതിയില്‍ തീരുമാനം. രണ്ട് വര്‍ഷത്തേക്ക് കേരളത്തില്‍ മാത്രം ജി.എസ്.ടി യോടൊപ്പം ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ജി.എസ്.ടി കൗണ്‍സിലിന്റെത്. പ്രളയ സെസ് ദേശീയ തലത്തില്‍ നടപ്പാക്കാനാവില്ലെന്ന് അറിയിച്ച് ഉപസമിതി.

4. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി സമിതി തീരുമാനം കൗണ്‍സിലിന് മുന്നില്‍ വയ്ക്കും. ജി.എസ്.ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയാല്‍ പിന്നീട് സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിലൂടെ സര്‍ക്കാരിന് ജി.എസ്.ടിക്ക് ഒപ്പം സെസ് ഏര്‍പ്പെടുത്താം. സെസ് ഏതൊക്കെ സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വേണമെന്നും സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കും

5. ശബരിമല യുവതി പ്രവേശനത്തിലെ അക്രമ സംഭവങ്ങളില്‍ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസും ബി.ജെ.പിയും സംസ്ഥാനത്ത് ആസൂത്രിതമായ അക്രമം അഴിച്ചു വിടുന്നു എന്ന് മുഖ്യമന്ത്രി. ഒരു തരത്തിലുമുള്ള ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല. കേരളത്തില്‍ ക്രമസമാധാനം അപകടത്തിലാണെന്ന് പ്രചരിപ്പിക്കുന്നത് ബി.ജെ.പിയും ആര്‍.എസ്.എസും. കോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാ ബാധ്യതയാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്





6. ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ബി.ജെ.പിയുടെ ഭീഷണി വിചിത്രം. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നത് ആണ് ഭരണഘടനാവിരുദ്ധം. അക്രമം അവസാനിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതാക്കള്‍ അണികളോട് ആവശ്യപ്പെടണം. വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തും. സംസ്ഥാനത്ത് സമാധാന ജീവിതം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.

7. ബി.ജെ.പി ശ്രമിക്കുന്നത് ഉത്തരേന്ത്യയില്‍ വിജയിച്ച തന്ത്രം കേരളത്തില്‍ പയറ്റാന്‍. കലാപം നടത്തി വേരുറപ്പിക്കാനാണ് സംഘപരിവാര്‍ നീക്കം. അക്രമ സംഭവങ്ങളില്‍ പൊലീസ് സ്വീകരിക്കുന്നത് അക്രമികളുടെ രാഷ്ട്രീയം നോക്കാതെ കര്‍ശന നടപടിയെന്നും മുഖ്യന്‍. മുഖ്യമന്ത്രി നിലപാട് അറിയിച്ചത് ഫെയ്സ്ബുക്കിലൂടെ

8. ബി.ജെ.പി നേതാക്കള്‍ക്ക് എതിരായ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍ ആയുധമാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. കമ്പനിയെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനായി പ്രമുഖ ബി.ജെ.പി നേതാവ് സഹായിച്ചെന്ന് മിഷേലിന്റെ വെളിപ്പെടുത്തല്‍. മിഷേല്‍ ആരോപണം ഉന്നയിച്ചത്, നിലവിലെ രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ബി.ജെ.പി നേതാവിന് എതിരെ എന്ന് സൂചന

9. അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന് പുറമെ, മറ്റ് പ്രതിരോധ ഇടപാടുകളിലും ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടപെട്ടു എന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കി ഇരുന്നു. മിഷേല്‍ ഇറ്റാലിയന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നും എന്‍ഫോഴ്സ്‌മെന്റ് ഡയറക്രേ്ടറ്റ്. അതേസമയം, കേസിന് ആധാരമായ ഒരു തെളിവുകളും ഇ.ഡിയ്‌ക്കോ സി.ബി.ഐയ്‌ക്കോ മിഷേലില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

10. റെയില്‍വേ സ്റ്റേഷനുകളില്‍ വിമാന താവളങ്ങളിലേതിനു സമാനമായ സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍ വേയുടെ നീക്കം. ട്രെയിന്‍ പുറപ്പെടുന്നതിന് 15-20 മിനിട്ട് മുന്‍പ് യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തീകരിക്കാന്‍ ആണ് റെയില്‍വേ നീക്കം നടത്തുന്നത്.

11. റയില്‍വേ സ്റ്റേഷനുകള്‍ പഴയതു പോലെ തുറന്നു കിടക്കില്ല. ഗേറ്റിലൂടെ സുരക്ഷാ പരിശോധനക്ക് ശേഷം അകത്തു കടക്കാം. സ്റ്റേഷനിലേക്ക് കടക്കാന്‍ സാധിക്കുന്ന മറ്റു ഭാഗങ്ങളില്‍ മതില്‍കെട്ടും. ബാക്കി ഇടങ്ങളില്‍ ആര്‍.പി.എഫുകാര്‍ പരിശോധന നടത്തും. ഒരോ ഗേറ്റിലും പരിശോധന ഉണ്ടാകും. എന്നാല്‍ വിമാനത്താവളത്തിലേതു പോലെ മണിക്കൂറുകള്‍ മുമ്പ് വരേണ്ടതില്ല. സി.സി.ടി.വി കാമറകള്‍, വ്യക്തികളേയും ലഗേജുകളെയും പരിശോധിക്കുന്ന സ്‌കാനറുകള്‍, ബോംബ് ഡിറ്റക്ഷന്‍ഡിസ്‌പോസല്‍ സിസ്റ്റം തുടങ്ങിയവ ഏര്‍പ്പെടുത്തും എന്നും അധികൃതര്‍