afc-cup-

അബുദാബി: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് തായ്ലൻഡിനെതിരെ തകർപ്പൻ ജയം. തായ്‌ലൻഡിനെ 4-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സുനിൽ ഛേത്രി നേടിയ ഇരട്ടഗോളുകളാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്.

ആദ്യപകുതിയുടെ 27-ാം മിനിറ്റിലാണ് ഇന്ത്യയുടെ ആദ്യഗോൾ പിറന്നത്. സുനിൽ ഛേത്രി നൽകിയ ത്രോ ബോളുമായി മുന്നേറിയ ആഷിഖിന്റെ ശ്രമം തായ്ലൻഡ് പ്രതിരോധം തടഞ്ഞപ്പോൾ ഉണ്ടായ പിഴവ് പെനാൽട്ടിയിൽ കലാശിക്കുകയായിരുന്നു. കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല. സ്കോർ 1-0.

എന്നാൽ 15 മിനിറ്റിന് ശേഷം തീരതോണിന്റെ ഫ്രീ കിക്ക് വലയിലെത്തിച്ച് ക്യാപ്റ്റൻ ഡാങ്ഡ തായ്ലൻഡിന് സമനില നേടിക്കൊടുത്തു. പി രണ്ടാം പകുതിയുടെ തുടക്കത്തിൽ ഉദാന്ത നല്‍കിയ ക്രോസ് ആഷിഖ് മറിച്ചുകൊടുത്തത് ഛേത്രി ഗോളാക്കി.

68-ാം മിനിട്ടിൽ അനിരുദ്ധ് താപ്പയാണ് ഇന്ത്യയുടെ മൂന്നാംഗോൾ നേടിയത്

78-ാം മിനിറ്റില്‍ ആഷിഖിന് പകരക്കാരനായി എത്തിയ ജെജെ ലാൽപെഖുല തായ്ലാൻഡിന്റെ നെഞ്ചിൽ അവസാനത്തെ ആണിയും അടിച്ചു.

ഇന്നത്തെ മത്സരത്തിൽ നേടിയ ഇരട്ട ഗോളോടെ സുനിൽ ഛേത്രി ഗോൾ നേട്ടത്തിൽ ലയണൽ മെസിയെ മറികടന്നു. നിലവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഛേത്രി സ്വന്തമാക്കി. 65 ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. സുനിൽ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. 85 ഗോളുമായി ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഒന്നാമത്.