nirmala-sitharaman

ന്യൂഡൽഹി: റാഫേൽ ചർച്ചയിൽ സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. താൻ കഴിഞ്ഞ ദിവസം പറഞ്ഞത് സഭ തെറ്റായി വ്യാഖ്യാനിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. 'ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സിന്(എച്ച്.എ.എൽ) 27,600 കോടിയുടെ കരാർ കിട്ടിക്കഴിഞ്ഞു. ഇപ്പോൾ 75,000 കോടിയുടെ കരാർ നടപടികൾ തുടരുകയാണ്. ഈ കാര്യം തെറ്റായ രീതിയിലാണ് സഭയിൽ പ്രചരിച്ചത്. വിഷയത്തിൽ കോൺഗ്രസിന്റെ ആരോപണം തള്ളിക്കളയുന്നു'വെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

ബഹളത്തെ തുടർന്ന് സഭ നേരത്തെ നിറുത്തിവച്ചിരുന്നു. ബഹളംവച്ച അ‌ഞ്ച് അംഗങ്ങലെ സ്‌പീക്കർ സുമിത്രാ മഹാജൻ സസ്‌പെന്റ് ചെയ്‌തു. നാളെ വരെയാണ് സസ്‌പെൻഷൻ. അവകാശലംഘന നോട്ടീസിന്റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും സ്‌പീക്കർ വ്യക്തമാക്കി. എച്ച്.എ.എല്ലിന് ഒരു ലക്ഷം കോടിയലധികം രൂപയുടെ പ്രതിരോധ കരാർ നൽകിയെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചതിനാണ് നിർമ്മലാ സീതാരാമനെതിരെ എം.പി കെ.സി വേണുഗോപാൽ അവകാശലംഘന നോട്ടീസ് നൽകിയത്.

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട ചർച്ചയിൽ മറുപടി പറയുമ്പോൾ എച്ച്.എ.എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാർ നൽകിയെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് നോട്ടീസിലെ ആരോപണം. അടിയന്തര പ്രമേയമായി ഇത് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസും വേണുഗോപാൽ നൽകിയിരുന്നു.