kp-sasikala-

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ കയറിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല അറിയിച്ചു. താൻ അങ്ങനെ പറഞ്ഞതിന് മുഖ്യമന്ത്രി തെളിവ് ഹാജരാക്കണമെന്നും ശശികല ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശശികലയുടെ പ്രതികരണം.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ശശികല പ്രതികരണവുമായി രംഗത്തെത്തിയത്.

ആത്മാഹുതി ചെയ്യാൻ മടിയൊന്നുമില്ല.പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്. അന്തിമ വിജയം ധർമ്മത്തിന്റേതാണ് എന്നുമാണ്. അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിന്റേയോ ഭാഷ ഞാൻ പ്രയോഗിക്കില്ല.ഇന്നലെ മുഖ്യമന്ത്രി ആ നുണ കൈയടിക്കുവേണ്ടി ഉപയോഗിച്ചപ്പോൾ മാത്രം പ്രതികരിക്കുകയാണെന്ന് ശശികല ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഞാൻ ആത്മാഹുതി ചെയ്യും,ചെയ്‌തോ എന്നെല്ലാം കമ്മികളടേയും സുഡാപ്പികളടേയും പ്രചരണത്തെ അർഹിക്കുന്ന അവഗണന യോടെ തന്നെ തള്ളിക്കളഞ്ഞിരുന്നു.സ്ത്രീ കയറിയാൽ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാൻ ജീവൻ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും .അതു കൊണ്ടാണല്ലോ മരക്കൂട്ടത്തു നിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാൻ ഭരണകൂടം ശ്രമിച്ചത്. അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാൻ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണെന്ന് ശശികല പറഞ്ഞു.

ഞാൻ പറഞ്ഞതിന്റെ വീഡിയോ പുറത്തു വിടണം.തിരുപ്പതി ദേവസ്വം ബോർഡ് വിഷയം പോലുള്ള മറ്റേപ്പണിക്ക് മുതിരരുത്. എഡിറ്റ് ചെയ്യാൻ ശ്രമിക്കരുത് എന്ന് ചുരുക്കം. ഇനി ആത്മഹത്യാ ഭീഷണി മുഴക്കി എങ്കിൽ തെളിവു സഹിതം എന്നെ അറസ്റ്റു ചെയ്യാൻ ആഭ്യന്തരം കൈയാളുന്ന മുഖ്യൻ നടപടി സ്വീകരിക്കണം.അല്ലാത്തപക്ഷം വെറും സൈബർ കമ്മിയായി തരം താണെന്ന് സമ്മതിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.