ന്യൂയോർക്ക്: ചലച്ചിത്ര- ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങൾക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 76-ാമത് ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ബ്രിയാൻ സിംഗറിന്റെ 'ബൊഹേമിയൻ റാപ്‌സഡി" സ്വന്തമാക്കി. ബ്രിട്ടീഷ് റോക്ക് ബാൻഡായ ക്വീനിന്റെ ഗായകനും പിയാനിസ്റ്റുമായി തിളങ്ങിയ ഫ്രെഡി മെർക്കുറിയുടെ സംഭവ ബഹുലമായ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം നേരത്തേ നിരൂപക പ്രശംസ നേടിയിരുന്നു. ഫ്രെഡി മെർക്കുറിയായി വേഷമിട്ട റമി മാലെക്കാണ് ഡ്രാമ വിഭാഗത്തിൽ മികച്ച നടൻ. അൽഫോൺസോ ക്യുവറോണാണ് (റോമ) മികച്ച സംവിധായകൻ.
അഞ്ച് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട് പ്രതീക്ഷയുയർത്തിയ 'എ സ്റ്റാർ ഈസ് ബോൺ" മികച്ച ഒറിജിനൽ ഗാനത്തിനായുള്ള ഒരൊറ്ര പുരസ്കാരവുമായി മടങ്ങി. ലേഡി ഗാഗയാണ് സംഗീതം. മ്യൂസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച ചിത്രമായി ഗ്രീൻ ബുക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ, സഹനടി എന്നീ പുരസ്കാരങ്ങളും ഗ്ലീൻ ബുക്ക് നേടി.
മികച്ച നടി (ഡ്രാമ): ഗ്ലെൻ ക്ലോസ് (ദ വൈഫ്) മ്യൂസിക്കൽ/ കോമഡി : ഒലീവിയ കോൾമാൻ (ദ ഫേവറേറ്റ്)
മികച്ച നടൻ (ഡ്രാമ): റമി മാലെക് (ബൊഹേമിയൻ റാപ്‌സഡി) മ്യൂസിക്കൽ/ കോമഡി: ക്രിസ്റ്ര്യൻ ബാലെ (വൈസ്) ടെലിവിഷൻ: റിച്ചാഡ് മാഡെൻ
വിദേശഭാഷാ ചിത്രം: റോമ അനിമേഷൻ ചിത്രം: സ്പൈഡർമാൻ: ഇൻടു ദ സ്പൈഡർ- വേഴ്സ് ടെലിവിഷൻ സീരിസ്: ദ കോമിൻസ്കി മെത്തേഡ് ബൊഹേമിയൻ റാപ്‌സഡി ലോകപ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡായ ക്വീനിലെ ഗായകനും പിയാനിസ്റ്റുമായിരുന്നു ഫ്രെഡി മെർക്കുറി. ഗുജറാത്തിൽ നിന്നുള്ള പാർസി കുടുംബത്തിൽ നിന്നുള്ളവരായിരുന്നു ഫ്രെഡിയുടെ മാതാപിതാക്കൾ. പാട്ടുപോലെ സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമാണ് ബൊഹേമിയൻ റാപ്‌സഡി അനാവരണം ചെയ്യുന്നത്. ഫ്രെഡി മെർക്കുറി അനശ്വരമാക്കിയ ‘ബൊഹേമിയൻ റപ്‌സഡി’ എന്ന ഗാനത്തിന്റെ പേരു തന്നെയാണ് ചിത്രത്തിനും നൽകിയിരിക്കുന്നത്. സാമ്പ്രദായികമായ സംഗീത വ്യവസായത്തെയും പാട്ടെഴുത്തിനെയും പൊളിച്ചെഴുതിയ ഫ്രെഡി മെർക്കുറിയുടെ വ്യക്തി ജീവിതവും ഏറെ വിവാദമായിരുന്നു. താൻ സ്വവർഗാനുരാഗിയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. വേദികളിൽ പെൺ വേഷം കെട്ടി എത്തി ലിംഗ ദ്വന്ത്വങ്ങളെ അദ്ദേഹം പൊളിച്ചെഴുതി. എയിഡ്സ് ബാധിച്ച് മരിച്ച ആദ്യ റോക്സ്റ്റാർ കൂടിയാണ് ഫ്രെഡി മെർക്കുറി.